അന്തരിച്ച നടി സൗന്ദര്യയുമായി നടന്‍ മോഹന്‍ ബാബുവിന് സ്വത്ത് തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് നടിയുടെ ഭര്‍ത്താവ് രഘു ജിഎസ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രതികരണം. നടി സൗന്ദര്യയുടെത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നല്‍കിയിരുന്നു.

മോഹന്‍ ബാബുവിനെതിരെ കടുത്ത ആരോപണങ്ങളോടെയാണ് പരാതി എത്തിയത്. ഇതിന് പിന്നാലെയാണ് സൗന്ദര്യയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരിക്കുന്നത്. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് ശ്രീ മോഹന്‍ ബാബു സാറിനെയും ശ്രീമതി സൗന്ദര്യയെയും കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.''

''ആയതിനാല്‍ ഈ തെറ്റായ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ പരേതയായ ശ്രീമതി സൗന്ദര്യയില്‍ നിന്ന് മോഹന്‍ ബാബു സാര്‍ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. എന്റെ അറിവില്‍ അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല.''

കഴിഞ്ഞ 25 വര്‍ഷമായി എനിക്ക് മോഹന്‍ ബാബു സാറിനെ അറിയാം, അദ്ദേഹവുമായി ഞങ്ങള്‍ നല്ല സൗഹൃദം പങ്കിടുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'' എന്നാണ് രഘു ജിഎസ് പറയുന്നത്. അതേസമയം, 2004 ഏപ്രില്‍ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സൗന്ദര്യ വിമാനം തകര്‍ന്നുവീണ് അന്തരിച്ചത്.