കൊച്ചി: ചിങ്ങം ഒന്ന് പ്രമാണിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സൈബര്‍ പോലീസില്‍ പരാതി നല്‍കിയതായി അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പരാതിയുടെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചു. ഇനി നമുക്ക് സപ്താഹം വായിക്കാം എന്ന തലക്കെട്ടിലാണ് പരാതിയുടെ പകര്‍പ്പ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ക്കുപോലും സോഷ്യല്‍ മീഡിയയിലൂടെ ചില വ്യക്തികള്‍ തന്നെ അനാവശ്യമായി ഉന്നമിടുന്നതായി ഗോപി സുന്ദറിന്റെ പരാതിയില്‍ പറയുന്നു.

ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കേട്ടാലറയ്ക്കുന്നതടക്കം വളരെ മോശം ഭാഷയിലാണ് കമന്റുകള്‍ വന്നുകൊണ്ടിരുന്നത്. ഇതില്‍ സംഗീത സംവിധായകന്റെ അമ്മയെക്കുറിച്ചുപോലും മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാരാണ് പോസ്റ്റ് ചെയ്തതെന്ന് ഗോപി സുന്ദര്‍ പിന്നീട് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇതേ വ്യക്തിക്കെതിരെ ഗോപി സുന്ദര്‍ സൈബര്‍ പോലീസില്‍ പരാതിപ്പെട്ടത്.

'മുന്‍പ് ഇത്തരം പ്രതികരണങ്ങളില്‍നിന്ന് അങ്ങേയറ്റം സംയമനം പാലിക്കുകയും സ്വയം അകന്നു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന മൂന്ന് കമന്റുകള്‍ കണ്ട് ഞെട്ടിപ്പോയി. പ്രായമായ എന്റെ അമ്മയ്‌ക്കെതിരെയാണ് ഈ വ്യക്തി ഇത്രയും തരംതാഴ്ന്ന കമന്റ് പോസ്റ്റ് ചെയ്തത്. അത് അങ്ങേയറ്റം അശ്ലീലവും ഭയപ്പെടുത്തുന്നതും അപകീര്‍ത്തികരവുമാണ്.

പത്തുലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പ്രതികള്‍ ഇത്തരം കമന്റുകള്‍ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം അഭിപ്രായങ്ങള്‍ എന്റെ പ്രശസ്തിക്ക് ഹാനി വരുത്തി, എന്നെയും എന്റെ നിരപരാധിയായ അമ്മയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അപമാനിച്ചു. ഈ അഭിപ്രായങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ട്രോള്‍ വീഡിയോകളായും മറ്റും പ്രചരിച്ചു. ഇത് കൂടുതല്‍ ദോഷം ചെയ്തു.' ഗോപി സുന്ദറിന്റെ പരാതിയിലെ വാക്കുകള്‍.

തന്റെ അമ്മയെക്കുറിച്ച് ഇത്തരത്തില്‍ അപലപനീയമായ ഒരു പരാമര്‍ശം നടത്താനുള്ള ഈ വ്യക്തിയുടെ ധീരത ആശങ്കാജനകവും വേദനാജനകവുമാണ്. അത്തരം പെരുമാറ്റങ്ങള്‍ പരിഗണിക്കാതെ വിട്ടാല്‍ ആര്‍ക്കെതിരെയും ഇത്തരം നീചമായ പരാമര്‍ശങ്ങള്‍ തുടരാന്‍ അത് ആ വ്യക്തിക്കോ മറ്റുള്ളവര്‍ക്കോ ധൈര്യം നല്‍കിയേക്കാമെന്നും ഗോപി സുന്ദര്‍ പരാതിയില്‍പ്പറഞ്ഞു.