കൊച്ചി: ബിജു മേനോനും ജോജു ജോർജ്ജും പ്രധാന വേഷങ്ങളിലെത്തിയ 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിലൂടെ ത്രില്ലർ സിനിമകളുടെ പതിവ് ശൈലി പൊളിച്ചെഴുതാനാണ് താൻ ശ്രമിച്ചതെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ റിലീസിന് പിന്നാലെ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ത്രില്ലറുകളുടെ പതിവ് ശൈലി ഭേദിക്കാനാണ് ഈ സിനിമയിൽ ശ്രമിച്ചത്. ട്വിസ്റ്റുകളും സസ്പെൻസുകളും മാത്രമല്ല ത്രില്ലർ എന്ന് 'വലതുവശത്തെ കള്ളനി'ലൂടെ ഞങ്ങൾ തെളിയിക്കുകയായിരുന്നു. ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിനാണ് ഈ ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കീറിമുറിക്കേണ്ടവർക്ക് കീറിമുറിക്കാം," ജീത്തു ജോസഫ് വ്യക്തമാക്കി.

ദൃശ്യം', 'മെമ്മറീസ്' തുടങ്ങിയ സൂപ്പർഹിറ്റ് ത്രില്ലറുകൾ സമ്മാനിച്ച സംവിധായകനിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു ആഖ്യാന ശൈലിയാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. സാധാരണ ത്രില്ലറുകളിൽ കാണുന്ന അപ്രതീക്ഷിത സർപ്രൈസുകൾക്ക് പകരം മനുഷ്യബന്ധങ്ങളുടെ തീവ്രതയിലൂടെ കഥ പറയുന്ന ശൈലിയെ സിനിമാ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതായാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ബിജു മേനോനും ജോജു ജോർജ്ജും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിനായകിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റെ സംഗീതവും സിനിമയുടെ ആവേശം കൂട്ടുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച ചിത്രം ഗുഡ്‍വിൽ എന്റർടൈൻമെന്റ്സാണ് തിയേറ്ററുകളിൽ എത്തിച്ചത്.