ടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ കുടുംബത്തോടൊപ്പം അബുദാബി ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിലെ അബായ ധാരണത്തെ ചൊല്ലിയുണ്ടായ വിമർശനങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്.

ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കാൻ അബായ ധരിക്കുന്നത് അവിടുത്തെ നിർബന്ധിത നിയമമാണെന്നും, ആ നിയമം പാലിച്ചത് കൊണ്ടാണ് തനിക്കും മക്കൾക്കും മോസ്‌ക് കാണാൻ സാധിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. "ഓരോ രാജ്യത്ത് പോയാലും അവിടുത്തെ നിയമങ്ങൾ അനുസരിക്കണം. ആ വസ്ത്രം ധരിച്ചത് കൊണ്ട് മോസ്കിനുള്ളിൽ കയറി കാണാൻ കഴിഞ്ഞു. അതിൽ സന്തോഷം മാത്രമാണുള്ളത്," അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങൾ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ജാമിയ മിലിയയിലെ ഒരു സീനിയർ പ്രൊഫസർ കൃഷ്ണകുമാറിനെതിരെ കുറിപ്പെഴുതി ഇത് "ഇരട്ടത്താപ്പിന്റെ മുഖമാണ്" എന്ന് വിശേഷിപ്പിച്ചതായും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. വാളയാർ വിഷയത്തിന് ശേഷം തന്നെ ആർക്കും അറിയില്ലായിരുന്നെന്നും, ഈ വിവാദം നോർത്ത് ഇന്ത്യയിൽ വരെ വലിയ സംഭവമായെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയുടെ ആളുകൾ പോലും വിളിച്ച് ഇതെന്താണ് സംഭവമെന്ന് അന്വേഷിച്ചതായും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

"ഞാൻ അമേരിക്കയിൽ പോയാൽ ഇന്റർനാഷണൽ ലൈസൻസ് ഉണ്ടെങ്കിലും അവിടെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ചെയ്യാനേ പറ്റൂ, റൈറ്റ് ഹാൻഡ് ഡ്രൈവ് പറ്റില്ല. അതുപോലെ അബുദാബിയിൽ പോയാൽ അവിടുത്തെ നിയമം പാലിക്കണം. ഇന്ത്യയിലൊരു നിയമമുണ്ടെങ്കിൽ അതും പാലിക്കുക. അത്രയേയുള്ളൂ," അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ആ വസ്ത്രം ധരിച്ചതുകൊണ്ട് തനിക്കും മക്കൾക്കും ഒരു ദോഷവും സംഭവിച്ചില്ലെന്നും, മറിച്ച് ഒരു മനോഹരമായ സ്ഥലം കാണാൻ സാധിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.