ബിഗ് ബോസ് മലയാളം സീസണിലെ മത്സരാർത്ഥിയായി രേണു സുധിയെ തിരഞ്ഞെടുത്തതിനെതിരെ മുൻ മത്സരാർത്ഥിയും നടിയുമായ മനീഷ കെ.എസ്. രംഗത്ത്. രേണു സുധിയുടെ വ്യക്തിപരമായ കഴിവുകളെയല്ല, മറിച്ച് മത്സരാർത്ഥി എന്ന നിലയിലുള്ള അവരുടെ തിരഞ്ഞെടുപ്പിനെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് മനീഷ വ്യക്തമാക്കി. യോഗ്യതയുള്ള നിരവധിപേർ പുറത്തുനിൽക്കുമ്പോൾ, മൂന്നു മാസം കൊണ്ട് മാത്രം മലയാളികൾക്ക് പരിചിതയായ രേണു സുധിയെ ബിഗ് ബോസിലേക്ക് തിരഞ്ഞെടുത്തത് ഷോയുടെ മൂല്യത്തെ ചോദ്യം ചെയ്യുന്നതായി അവർ പറഞ്ഞു.

മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മനീഷയുടെ പ്രതികരണം. "ഒരു വ്യക്തി എന്ന നിലയിൽ രേണു സുധിയെക്കുറിച്ച് എനിക്ക് യാതൊന്നും പറയാനില്ല. എന്നാൽ മത്സരാർത്ഥി എന്ന നിലയിൽ അവരെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല. സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്ത ഒരാൾ എന്ന നിലയിൽ അവർ ഷോയിൽ വന്നിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു," മനീഷ പറഞ്ഞു.

രേണു സുധിയുടെ സാമ്പത്തിക പരാധീനതകളെക്കുറിച്ചും വിധവ എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ചും മനീഷ വിമർശനം ഉന്നയിച്ചു. "രേണു സുധിയല്ല മലയാളത്തിലെ ആദ്യത്തെ വിധവ. ഞാനും എന്നെപ്പോലെ മറ്റു പലരും ഭർത്താക്കന്മാരില്ലാതെ രണ്ടു മക്കളെയും പോറ്റി ജീവിക്കുന്നുണ്ട്. ഞങ്ങൾ അതൊരു ഭാരമായി കണ്ടിട്ടില്ല, അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ സമൂഹത്തെ കാണിക്കാനും ശ്രമിച്ചിട്ടില്ല. യഥാർത്ഥത്തിൽ, രേണു സുധി ഒരു ശക്തയായ മത്സരാർത്ഥിയായി ബിഗ് ബോസിൽ വരേണ്ടതായിരുന്നു," അവർ കൂട്ടിച്ചേർത്തു.