കൊച്ചി: തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് തുടരും. വലിയ സ്വീകാര്യതയാണ് സിനിമക്ക് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ വമ്പന്‍ തിരിച്ചുവരവാണ് ചിത്രത്തിലെന്നാണ് പലരുടെയും വിലയിരുത്തല്‍. മോഹന്‍ലാലിന്റെ സെല്‍ഫ് ട്രോളുകള്‍ക്കും മറ്റ് കോമഡികള്‍ക്കും മികച്ച റെസ്‌പോണ്‍സാണ് തിയറ്ററില്‍ നിന്നും ലഭിച്ചത്. ഒരുപാട് സെല്‍ഫ് ട്രോളുകള്‍ സീനുകള്‍ ചിത്രത്തില്‍ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

അത്തരത്തില്‍ ഉപയോഗിച്ച ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. തുടരുമില്‍ ഒരു പ്രധാന റോളിലെത്തിയ ബിനു പപ്പു സഹ സംവിധായകന്‍ കൂടിയാണ്. ചിത്രത്തിലെ 'വെട്ടിയിട്ട വാഴത്തണ്ട്' എന്ന ഡയലോഗ് മോഹന്‍ലാലിന്റെ സജഷനായിരുന്നെന്നാണ് ബിനു പപ്പു പറയുന്നത്. 'കഞ്ഞിയെടുക്കട്ടേ' എന്ന ഡയലോഗ് മാത്രമേ സ്‌ക്രിപ്റ്റിലുണ്ടായിരുന്നുള്ളൂവെന്ന് ബിനു പപ്പു പറഞ്ഞു. ട്രോള്‍ ഡയലോഗായതിനാല്‍ മോഹന്‍ലാല്‍ അത് പറയാന്‍ സമ്മതിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് അതൊന്നും പ്രശ്നമുണ്ടായിരുന്നില്ലെന്ന് ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

'വെട്ടിയിട്ട വാഴത്തണ്ട്' എന്ന ഡയലോഗ് കൂടെ ചേര്‍ത്താല്‍ നന്നാകില്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും തങ്ങള്‍ അത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നെന്നും ബിനു പപ്പു പറഞ്ഞു. സ്വയം ട്രോളാന്‍ മോഹന്‍ലാലിനെപ്പോലൊരു നടന്‍ തയാറാകുക എന്നത് വലിയ കാര്യമാണെന്നും ബിനു പപ്പു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

'ഈ പടത്തില്‍ ശോഭന മാമിനെക്കൊണ്ട് കഞ്ഞിയെടുക്കട്ടേ എന്ന് ചോദിപ്പിച്ചത് തരുണിന്റെ ഐഡിയയായിരുന്നു. ഒരു ട്രോള്‍ പോലെയാകുമല്ലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാല്‍ സാര്‍ ഇത് എങ്ങനെയെടുക്കുമെന്ന ടെന്‍ഷുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ 'ആഹാ, ഇത് കൊള്ളാമല്ലോ' എന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്.

കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോള്‍ എനിക്കും തരുണിനും ആശ്വാസമായി. അപ്പോഴാണ് ലാലേട്ടന്‍ 'മോനേ, നമുക്ക് ആ 'വെട്ടിയിട്ട വാഴത്തണ്ട്' ഡയലോഗ് കൂടെ ചേര്‍ത്താലോ, ഈ ക്യാരക്ടര്‍ കിടക്കുകയല്ലേ, നന്നായിരിക്കും' എന്ന് പറഞ്ഞത്. ഞങ്ങള്‍ അത് തീരെ പ്രതീക്ഷിച്ചില്ല. സംഗതി പുള്ളി സ്വയം ട്രോളുകയാണ്. അതില്‍ ഫണ്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സ്വയം ട്രോളാന്‍ അദ്ദേഹത്തെപ്പോലൊരു നടന്‍ തയാറാകുന്നത് വലിയ കാര്യമാണ്,' ബിനു പപ്പു പറഞ്ഞു.