ചെന്നൈ: മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി കീർത്തി സുരേഷ്. സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്ന എ ഐയുടെ ദുരുപയോഗത്തെക്കുറിച്ച് താരം ആശങ്ക പങ്കുവെച്ചു. ചെന്നൈയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് എ.ഐയുടെ ഭീഷണി സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാമൂഹിക പ്രശ്നമായി വളരുകയാണെന്ന് കീർത്തി സുരേഷ് തുറന്നു പറഞ്ഞത്.

'എ.ഐ ഇന്ന് ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു അനുഗ്രഹവും അതോടൊപ്പം തന്നെ ഒരു ശാപവുമാണ്,' കീർത്തി സുരേഷ് പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യൻ കണ്ടുപിടിച്ചതാണെങ്കിലും, അതിന്മേലുള്ള നിയന്ത്രണം ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും, 'ഡീപ്ഫേക്കുകൾ' എന്നറിയപ്പെടുന്ന ഇത്തരം കൃത്രിമ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ വിശ്വസനീയമായ രൂപത്തിലാണ് നിർമ്മിക്കപ്പെടുന്നത്. ഇത് ഏതൊരാളുടെയും വ്യക്തിപരമായ ജീവിതത്തിൽ വലിയ ആഘാതമാണുണ്ടാക്കുന്നത്.

സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം ഒരു അശ്ലീല വസ്ത്രത്തിൽ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും, അത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം വെളിപ്പെടുത്തി. “അടുത്തിടെ ഒരു സിനിമയുടെ പൂജയ്ക്ക് ഞാൻ ധരിച്ച വസ്ത്രം, മോശമായ രീതിയിലേക്ക് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ആ ചിത്രം കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ആ രീതിയിൽ ഞാൻ പോസ് ചെയ്തിട്ടില്ലെന്ന്. ഇത് തീർച്ചയായും അരോചകമാണ്. ഒരു വ്യക്തി എന്ന നിലയിൽ ഇത് വേദനാജനകമാണ്,' അവർ പറഞ്ഞു.

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് സൃഷ്ടിക്കുന്ന നിയമപരവും ധാർമ്മികവുമായ വെല്ലുവിളികൾ വളരെ വലുതാണ്. ഇത്തരം സാങ്കേതികവിദ്യകളെ പൂർണ്ണമായി നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്നും കീർത്തി സുരേഷ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിന്റെ ഗൗരവം കേവലം സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാവുന്ന ഗുരുതരമായ സൈബർ ഭീഷണിയാണ്.

കലാകാരന്മാരുടെയും പൊതു വ്യക്തികളുടെയും സ്വകാര്യതയെ അപ്പാടെ തകർക്കുന്ന ഈ പ്രവണത സൈബർ ലോകത്ത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഒരു വ്യക്തിയുടെ മുഖമോ ശരീരമോ മറ്റൊരു സന്ദർഭവുമായി കൂട്ടിച്ചേർത്ത്, അവർ ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് വരുത്തിത്തീർക്കാൻ എ.ഐക്ക് സാധിക്കുന്നു. ഇത് വ്യക്തിഹത്യക്കും സൈബർ ഭീഷണിക്കും വഴിയൊരുക്കുന്നു.

ഈ വിഷയത്തിൽ നടി ആൻഡ്രിയ ജെറമിയയും പ്രതികരിച്ചിരുന്നു. വിനോദ മേഖലക്കപ്പുറം എ.ഐ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് ആൻഡ്രിയ നിരീക്ഷിച്ചു. "സാങ്കേതികവിദ്യ പ്രവർത്തിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാകണം, അല്ലാതെ തിരിച്ചാകരുത്," ആൻഡ്രിയ ജെറമിയ പറഞ്ഞു.