പാലക്കാട്: കലാതിലകം കിട്ടാതെ വന്നതോടെ പൊട്ടിക്കരഞ്ഞ തന്റെ ചിത്രം കണ്ട് ഒരാള്‍ തനിക്ക് അയച്ച കത്ത് തനിക്ക് വലിയ പ്രചോദനമായിരുന്നെന്ന് നടി നവ്യ നായർ. 'പാതിരാത്രി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നവ്യയുടെ ഈ വെളിപ്പെടുത്തൽ. പോസ്റ്റ് കാർഡിൽ നാലുവരികളിലായി എഴുതിയ കത്തിൽ, 'മോളുടെ കരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രം കണ്ടിരുന്നു. മലയാള സിനിമയിൽ മഞ്ജു വാര്യർക്കും സംയുക്ത വർമ്മയ്ക്കും ഒപ്പം കസേരയിട്ട് ഇരിക്കാൻ പാകത്തിന് ഒരു നടിയായി മാറട്ടെ എന്ന് ആശംസിക്കുന്നു' എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

കണിയാർകോട് ശിവശങ്കരൻ എന്ന വ്യക്തിയാണ് കത്ത് അയച്ചത്. അന്ന് തനിക്കൊരിക്കലും ഇതിനെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നെന്നും, എന്നാൽ ആ വാക്കുകൾ യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു. മഞ്ജു ചേച്ചിയുടെ ഒപ്പം ഇരിക്കാനുള്ള ആളായി എന്നതിലുപരി, അന്നവർ പ്രവചിച്ചതുപോലെ സിനിമയിൽ ഒരു നല്ല സ്ഥാനത്ത് എത്താൻ സാധിച്ചുവെന്നാണ് നവ്യയുടെ പക്ഷം. 2001-ൽ പുറത്തിറങ്ങിയ 'ഇഷ്ടം' എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലെത്തിയത്.

പിന്നീട് മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളായി മാറിയ നവ്യക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി അഭിനയരംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് നവ്യ. നവ്യയുടെ ഏറ്റവും പുതിയ ചിത്രമായ 'പാതിരാത്രി' റത്തീനയാണ് സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.