തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ ഏറ്റവും മികച്ച താരദമ്പതിമാർ എന്നറിയപ്പെടുന്നവരാണ് ബിജു മേനോനും സംയുക്ത വർമ്മയും. സംയുക്ത വർമ്മ ബിജു മേനോന്റെ മാത്രം സ്വന്തമായിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. 21 വർഷം നീണ്ട ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ സന്തോഷത്തിലാണ് താരങ്ങൾ. ഇരുവർക്കും ആശംസകൾ അറിയിച്ച് സംയുക്തയുടെ ചെറിയമ്മയും നടിയുമാ ഊർമിള ഉണ്ണിയും എത്തിയിരിക്കുകയാണ്.

എന്നും ഇഷ്ട നായികയേതാണെന്ന ചോദ്യത്തിന് സംയുക്ത വർമ്മയെന്ന മറുപടി പറയുന്നവരാണ് മലയാളികൾ. മൂന്നാല് വർഷം മാത്രം സിനിമയിൽ നിന്നതേയുള്ളു എങ്കിലും സംയുക്ത നേടിയെ പ്രേക്ഷകപ്രീതി ഇനിയും അവസാനിച്ചിട്ടില്ല. ഇരുപത്തിയൊന്ന് വർഷം മുൻപ് ബിജു മേനോന്റെ ജീവിതപങ്കാളിയായതോടെയാണ് നടി അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നത്. രണ്ടാളിൽ ആരെങ്കിലും ഒരാൾ വീട്ടിൽ നിൽക്കാമെന്ന തീരുമാനമാണ് സംയുക്ത സ്വയം ഏറ്റെടുക്കുകയായിരുന്നു.

ബിജു മേനോനും സംയുക്തയും നായിക, നായകന്മാരായി അഭിനയിച്ച സിനിമാ ലൊക്കേഷനുകളിൽ നിന്നാണ് പ്രണയം തുടങ്ങുന്നത്. ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, എന്നിങ്ങനെ നിരവധി സിനിമകളിലൂടെ താരങ്ങൾ ജോഡികളായി ഒന്നിച്ചു. മേഘമൽഹാറിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്.



അങ്ങനെ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും തമ്മിലുള്ള കല്യാണം നടക്കുന്നത്. വിവാഹസമയത്ത് 23 വയസാണ് സംയുക്തയ്ക്ക് ഉണ്ടായിരുന്നത്. വിവാഹം കുറച്ച് നേരത്തെയായി പോയോ എന്ന് ചോദിച്ചാൽ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സംയുക്ത മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞത്.

സംയുക്തയും ബിജു മേനോനും പ്രണയത്തിലായിരുന്ന സമയത്തെ വിശേഷങ്ങളും സംയുക്തയുടെ കുട്ടിക്കാലത്തെ വാശികളെക്കുറിച്ചും കുസൃതികളെക്കുറിച്ചുമെല്ലാം ഊർമിള ഉണ്ണി.പങ്കുവെച്ചു. ഫേസ്‌ബുക്കിൽ പങ്കുവെച്ച 'ജീവിതം സുന്ദരം' എന്ന കുറിപ്പിലൂടെയായിരുന്നു ഊർമിളയുടെ പ്രതികരണം.



ഊർമിള ഉണ്ണിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജീവിതം സുന്ദരം

കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത. എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി ! വീട്ടിൽ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്‌ക്കൂളിലേക്ക്. വൃത്തിയായി ഒരുക്കിയാണ് അവളെ സ്‌ക്കൂളിലേയ്ക്ക് വിടുക. എന്റെ ചൂണ്ടുവിരൽ പിടിച്ചു നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുതാത്താ തൈ. എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളൻ പറയു അമ്മയോട്. എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളു. സ്‌കൂളിൽ നിന്നു തിരിച്ചു വരുമ്പോൾ അവളുടെ രൂപമൊന്നു കാണണം, തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും. മേലാസകലം ചെളി പുരണ്ടിരിക്കും. ഷൂസിന്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും

അവൾക്ക് 14 വയസ്സായി. ഹിന്ദി പാട്ടുകൾ ഠ് യിൽ കണ്ടിരിക്കുമ്പോൾ സംയുക്ത എന്നോടു പറഞ്ഞു 'മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം... പ്രേമിക്കാനാ'... ഉമചേച്ചി എന്നെ അടുക്കളയിൽ നിന്നു കണ്ണുരുട്ടി നോക്കി. സംയുക്ത സിനിമാ താരമായി. അവൾക്ക് തിരക്കായി. എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു സംയുക്തയും, ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ ... ഞാൻ പൊട്ടിച്ചിരിച്ചു !'ചുമ്മാ '! ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും ... പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ .. അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ ...?
നമ്മുടെ മനസ്സിൽ കുട്ടികൾ വലുതാവലേയില്ല. ഞാനെന്തു മണ്ടിയാണ് അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു .....



അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി. ഞാൻ സംയുക്തയോടു ചോദിച്ചു എങ്ങിനെ പോകുന്നു കുടുംബ ജീവിതം ? അവൾ പറഞ്ഞു ; ''ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും. അതു തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്‌നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോൾ സംയുക്തയല്ല; സംതൃപ്തയാണ് താത്താ തൈ.... ഞാൻ കുസൃതി ചോദ്യം ചോദിച്ചു ..അപ്പൊ മിനുമിനുത്ത മുഖമുള്ളയാൾ ? അവൾ പൊട്ടി ചിരിച്ചു എന്നിട്ട് മമ്മൂക്കയുടെ വാക്കുകൾ കടമെടുത്തു ഭാര്യാഭർത്തൃബന്ധം എന്നു പറയുന്നത് ഒരുരക്തബന്ധമല്ല, പക്ഷെ എല്ലാ ബന്ധങ്ങളും, ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം
'ജന്മങ്ങൾക്കപ്പുറമെന്നോ, ഒരു ചെമ്പകം പൂക്കും സുഗന്ധം ..
( ഇന്ന് വിവാഹ വാർഷികം )