തിരുവനന്തപുരം: 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ച ബിഗ് ബോസ് താരവും നടനുമായ അഖില്‍ മാരാര്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോണ്‍. സിനിമയ്ക്ക് ആളു കയറുന്നില്ല എന്നു കണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖില്‍ മാരാറിന്റെ പ്രസ്താവനയെന്ന് ബാബു ജോണ്‍ പറഞ്ഞു. തിരക്കഥ കേട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. പ്രേക്ഷകര്‍ സിനിമ തിരസ്‌കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും സംവിധായകന്‍ ആരോപിച്ചു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോണ്‍. അഖില്‍ മാരാര്‍ പറഞ്ഞകാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് സംവിധായകന്‍ പറഞ്ഞു. മറ്റൊരാള്‍ നായകനായ സിനിമയില്‍ തനിക്ക് വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേയുള്ളൂ എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അഖില്‍ മാരാര്‍ ഉന്നയിച്ചത്. മാര്‍ക്കറ്റിങ്ങിനുവേണ്ടിയാണ് തന്നെ ഉപയോഗിച്ചത്. ഒരു കോടി രൂപ ചിലവഴിക്കേണ്ട സിനിമയുടെ മാര്‍ക്കറ്റിംഗ് താന്‍ ഫ്രീ ആയി ചെയ്തു കൊടുത്തു. തന്നെ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തത്. പറഞ്ഞു പറ്റിക്കപ്പെട്ടിട്ടും ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകേണ്ടി വന്നുവെന്നും അഖില്‍ പറഞ്ഞിരുന്നു, ഇതിനുള്ള മറുപടിയാണ് ബാബു ജോണ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ബാബു ജോണിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിന്റെ പൂര്‍ണരൂപം:

അഖില്‍ മാരാര്‍ക്ക് സ്റ്റാര്‍ഗേറ്റിന്റെ മറുപടി. 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയെ കുറിച്ച് അഖില്‍ മാരാര്‍ ഇന്ന് പുറത്തു വിട്ട പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

1.വയനാട് വീട് വെച്ച് കൊടുക്കുന്നതിനെക്കുറിച്ച് ഒരു വിഷയവും സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന് അറിവുള്ളതല്ല.

2. ഈ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം അദ്ദേഹം ഡബ്ബിങ്ങിന് മുന്നേ വാങ്ങിച്ചിട്ടുണ്ട്.

ജനങ്ങള്‍ സിനിമ ഏറ്റെടുത്തില്ല എന്നത് ശരി തന്നെയാണ്. എന്തുകൊണ്ട്? അതാണ് വിഷയം. ഞങ്ങളുടെ നിരീക്ഷണത്തില്‍ മനസ്സിലായ കാര്യം, അനാവശ്യ സ്ഥലങ്ങളില്‍ ഉള്ള പരാമര്‍ശംമൂലം എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും ഒരുപോലെ വെറുപ്പിച്ചു എന്നതാണ്. കശ്മീരില്‍ വെടിവെപ്പില്‍ ആളുകള്‍ മരിച്ചപ്പോള്‍ രാജ്യത്തിന് എതിരായി പറഞ്ഞിട്ട് കേസ് ആയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു ആഹ്വാനം ചെയ്ത് പാര്‍ട്ടിക്കാരുടെ ശത്രുത നേടി. ഒടുവില്‍ യുവനേതാവിനെതിരെ രംഗത്ത് വന്നു വേറേയും ശത്രുക്കള്‍ ഉണ്ടാക്കി. ഈ സമയത്തൊക്കെ പ്രൊഡക്ഷന്‍ ടീം അദ്ദേഹത്തെ വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ പല സ്ഥലത്തും സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാണ് ഉണ്ടായത്. സിനിമയ്ക്ക് ആളു കയറുന്നില്ല എന്ന് കണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും ഡയറക്ടറേയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് ഇത്തരം പ്രസ്താവനകള്‍.

3. പിന്നെ കൃത്യമായി ഈ സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടിട്ടാണ് അദ്ദേഹം വന്നു ജോയിന്‍ ചെയ്തത്. വര്‍ക്ക് കംപ്ലീറ്റ് ആയി കോഴിക്കോടുള്ള സ്റ്റുഡിയോയില്‍ വന്ന് പൂര്‍ണമായും സിനിമ കണ്ടു ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ട്രെയിലര്‍ ലോഞ്ചിനുള്ള കാര്യങ്ങള്‍ ചെയ്തതും, ബിഗ് ബോസില്‍ പോയി പ്രൊമോഷന്‍ നടത്തിയതും. അതും പ്രൊഡക്ഷന്‍ കമ്പനി എടുത്തുകൊടുത്ത ടിക്കറ്റില്‍. സിനിമ ഹിറ്റാകുമെന്നും ഒരുപാട് ഫാന്‍സ് ഉണ്ട് എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പ്രേക്ഷകര്‍ സിനിമ തിരസ്‌കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ നിരൂപകനുമായുള്ള വിഷയത്തില്‍ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചതും, കൊച്ചി ആസ്ഥാനമായി സിനിമ പ്രൊമോഷന്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ചാനലുകാര്‍ എല്ലാവരേയും കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ട കാരണം അഖില്‍ മാരാരിന്റെ ഒരു വീഡിയോസും അവര്‍ കൊടുക്കില്ല എന്ന് തീര്‍ത്തു പറയുകയും അവര്‍ പറഞ്ഞത് പ്രകാരം ട്രെയിലര്‍ ലോഞ്ച് സമയത്തുള്ള വിഡിയോസില്‍ അദ്ദേഹത്തിന്റെ മുഖം ബ്ലര്‍ ആക്കിയിട്ടാണ് കൊടുത്തത്. അറിയപ്പെടുന്ന ചാനലുകാര്‍ ആരും കൊടുത്തതും ഇല്ല. സിനിമ റിലീസ് സമയത്തും അവര്‍ പറഞ്ഞു ഞങ്ങളെ കുറ്റം പറഞ്ഞ ആളിന്റെ സിനിമയുടെ പ്രൊമോഷന് ഞങ്ങള്‍ വരില്ല എന്ന്. അവസാനം അഖില്‍ മാരാര്‍ അദ്ദേഹത്തിന്റെ നാട്ടില്‍ കൊട്ടാരക്കരയില്‍ ആണ് സിനിമ കണ്ടത്. കൊച്ചിയില്‍ വനിത തിയറ്ററില്‍ അദ്ദേഹം വരില്ല എന്ന് അറിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മീഡിയയില്‍ ഉള്ള എല്ലാവരും വരികയും വീഡിയോസ് എടുക്കുകയുമാണ് ഉണ്ടായത്. സത്യാവസ്ഥ ഇതൊക്കെ ആയിരിക്കെ, അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന തികച്ചും സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം മാത്രമാണ്.

സിനിമ കണ്ട ആളുകളില്‍ കൂടുതലും അദ്ദേഹത്തിനെ മാത്രം കുറ്റപ്പെടുത്തിയാണ് കമന്റുകള്‍ ഇട്ടത്. അത് അദ്ദേഹമായി ഉണ്ടാക്കി വച്ച രാഷ്ട്രീയത്തിലെ ശത്രുക്കളും ഓണ്‍ലൈന്‍ ആള്‍ക്കാരും, ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്നവരുമൊക്കെയാണ്. നാട്ടില്‍ എന്തു പ്രശ്‌നം ഉണ്ടായാലും അതിനെ കുറിച്ച് കണ്ടന്റ് ഉണ്ടാക്കി ശത്രുക്കളെ ഉണ്ടാക്കിയത് ഈ സിനിമ നിര്‍മിച്ചവര്‍ അല്ല. അവസരങ്ങള്‍ക്കൊത്തു നിലപാടുകള്‍ മാറ്റുന്നത് ആര്‍ക്കും ഭൂഷണമല്ല.