കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. പ്രതികള്‍ക്ക് മിനിമം തടവും മാക്സിമം പരിഗണനയുമാണ് ലഭിച്ചതെന്ന് പാര്‍വതി സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒരിടം പോലുമില്ല. ശരി, അത് തിരിച്ചറിയുന്നു എന്നും പാര്‍വതി കുറിച്ചു.

'ക്രിമിനലുകള്‍ അപേക്ഷിക്കുമ്പോള്‍ അവരുടെ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നത്. ആദ്യം നാം അക്രമണങ്ങളെ അതിജീവിക്കണമെന്നും ശേഷം നിയമത്തെ അതിജീവിക്കണമെന്നുമാണോ'- പാര്‍വതി കുറിച്ചു

നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ചു. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മൂന്നുലക്ഷവും മാര്‍ട്ടിന്‍ ആന്റണിക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം പിഴ വിധിച്ചു. മറ്റ് നാല് പ്രതികള്‍ക്കും പിഴ ഒരു ലക്ഷം വീതമാണ്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം അധികതടവ് അനുഭവിക്കേണ്ടി വരും.