ചെന്നൈ: സിനിമകളിൽ ടോക്സിക് ബന്ധങ്ങളെയും അക്രമങ്ങളെയും മഹത്വവത്കരിക്കുന്ന പ്രവണതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാധിക ആപ്‌തെ. ഭർത്താവിന്റെയോ പങ്കാളിയുടെയോ വാക്കുകൾ അനുസരിക്കുന്നത് പ്രണയമല്ലെന്നും അത് അധികാരവും നിയന്ത്രണവുമാണെന്നും അവർ തുറന്നടിച്ചു. സമീപകാലത്ത് ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്ത സിനിമകൾ വലിയ വിജയങ്ങൾ നേടുന്ന പശ്ചാത്തലത്തിലാണ് രാധികയുടെ പ്രതികരണം.

സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത 'ആനിമൽ' പോലുള്ള ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയതിന് പിന്നാലെ ബോളിവുഡിൽ വിഷലിപ്തമായ ബന്ധങ്ങളെ ആഘോഷിക്കുന്ന സിനിമകളുടെ കുത്തൊഴുക്കുണ്ടായെന്ന് രാധിക ചൂണ്ടിക്കാട്ടി. 'നേരെ ഇഷ്‌ക് മേം' അടക്കമുള്ള സമീപകാല സിനിമകൾ ഇത്തരം പ്രമേയങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. താൻ അഭിനയിച്ച 'സാലി മൊഹബത്ത്' എന്ന സിനിമയിലെ ഒരു കൊലപാതക രംഗത്തെക്കുറിച്ച് സംസാരിക്കവെയാണ് രാധികയുടെ അഭിപ്രായ പ്രകടനം.

ആ രംഗം പ്രണയത്തിന്റെ തീവ്രതയിൽ സംഭവിച്ചതല്ലെന്നും, മറിച്ച് അനീതിയിൽ നിന്നും മോശം സമീപനത്തിൽ നിന്നുമാണ് ഉണ്ടാകുന്നതെന്നും രാധിക വിശദീകരിച്ചു. പങ്കാളിക്ക് വേണ്ടിയോ മറ്റൊരാൾക്ക് വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുന്നതിനെ താൻ ഇഷ്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. "ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകൾ തെറ്റുന്നത്. ഈ സിനിമയിൽ അത് സംഭവിക്കുന്നത് തുടർച്ചയായി മോശമായി പെരുമാറുന്നിടത്തുനിന്നുമാണ്," രാധിക കൂട്ടിച്ചേർത്തു.

പ്രണയത്തെക്കുറിച്ചുള്ള പൊതുവായ ധാരണകളെയും രാധിക ചോദ്യം ചെയ്തു. "നമ്മുടെ സംസ്കാരത്തിൽ ഈ പ്രവർത്തികളെല്ലാം സ്നേഹപ്രകടനമായിട്ടാണ് കണക്കാക്കുക. നമ്മൾ അതിനെ പ്രണയം എന്ന് വിളിക്കും. എന്നാൽ മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്നേഹമല്ല. അതിനെ പ്രണയം എന്ന് വിളിക്കാനാകില്ല. ആ ചിന്ത എനിക്ക് അംഗീകരിക്കാനാകില്ല," അവർ വ്യക്തമാക്കി.

ഭർത്താവായാലും ഭർത്താവിന്റെ കുടുംബമായാലും മാതാപിതാക്കളായാലും അവർ പറയുന്നത് കേൾക്കുന്നതും അവർ പറയുന്നത് ചെയ്യുന്നതും സ്നേഹമല്ലെന്നും, അത് അനുസരണയും അധികാരവുമാണെന്നും നടി നിരീക്ഷിച്ചു. "തനിക്ക് വേണ്ടി മറ്റൊരാൾ അവരുടെ സന്തോഷത്തെ മാറ്റി വെക്കുമെന്ന് ഒരാൾ പ്രതീക്ഷിച്ചാൽ അത് സ്നേഹമല്ല. യഥാർത്ഥ സ്നേഹം മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുന്നതിലാണ്. അനുസരണം പ്രണയമല്ല. അത് അധികാരവും നിയന്ത്രണവുമാണ്. അതിനെ പ്രണയം, ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തു," രാധിക പറഞ്ഞു.

"ഇത് ഭയാനകമാണ്. ഒബ്സഷനെയും നിയന്ത്രണത്തെയും അധികാരത്തെയുമൊക്കെ പാഷനായി മഹത്വവത്കരിക്കുന്ന ഇത്തരം സിനിമകളും കഥകളും നിർത്തിവെക്കണമെന്ന് ഞാൻ കരുതുന്നു. അത് വലിയ തെറ്റാണ്," രാധിക ആപ്‌തെ പറഞ്ഞു.