ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥിയായ വേദ് ലക്ഷ്മി ലെസ്ബിയൻ ദമ്പതികളായ ആദിലയുടെയും നൂറയുടെയും വിഷയത്തിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌വുമണുമായ രഞ്ജു രഞ്ജിമാർ രംഗത്ത്. നൂറയുടെ മുഖത്തെ നിസ്സഹായാവസ്ഥ തന്നെ വിഷമിപ്പിച്ചുവെന്ന് രഞ്ജു പറയുന്നു.

ഒരു ഷോയിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാർ. ലെസ്ബിയൻ കപ്പിളായ ആദിലയെയും നൂറയെയും വീട്ടിൽ കയറ്റില്ല എന്നായിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് സഹമത്സരാർത്ഥിയായ വേദ് ലക്ഷ്മി പറഞ്ഞിരുന്നത്. എന്നാൽ, ഇതിന് പിന്നാലെ ലക്ഷ്മിയുടെ അമ്മ ബിഗ് ബോസ് ഹൗസിൽ വന്നപ്പോഴും സമാനമായ പ്രസ്താവന നടത്തി. 'വീട്ടിൽ കയറ്റിയില്ലെങ്കിലും സിറ്റൗട്ടിലെങ്കിലും ഇരുത്തും' എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത്.

രഞ്ജു രഞ്ജിമാരുടെ വാക്കുകൾ...

"ആ സമയത്ത് നൂറയുടെ മുഖത്തുണ്ടായ നിസ്സഹായാവസ്ഥ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. അതേ ഡയലോഗ് ലക്ഷ്മിയുടെ അമ്മയും വന്നിട്ട് പറഞ്ഞു. വീട്ടിൽ കയറാനില്ലെങ്കിലും സിറ്റൗട്ടിൽ ഇരുത്തുമെന്ന് പറയുമ്പോൾ പട്ടികളും സിറ്റൗട്ടിൽ ഇരിക്കും. നീയൊക്കെ പട്ടികളാണ്, അവിടെ ഇരുന്നാൽ മതിയെന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. അത്രയ്ക്ക് വേദനാജനകവും അരോചകവുമായ വാക്കാണ് ആ സ്ത്രീ അവിടെ പറഞ്ഞത്," രഞ്ജു രഞ്ജിമാർ അഭിപ്രായപ്പെട്ടു.

തന്റെ പേരാണ് പരാമർശിച്ചതെങ്കിൽ താൻ പ്രതികരിക്കുമായിരുന്നു എന്നും രഞ്ജു പറഞ്ഞു. "എന്റെ പേര് പരാമർശിച്ചാണ് അവരത് പറഞ്ഞിരുന്നതെങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് പല്ല് കൊഴിപ്പിച്ചേ ഞാൻ അവിടെ നിന്നും ഇറങ്ങുമായിരുന്നുള്ളൂ. നിന്റെ സിറ്റൗട്ടിൽ വന്നിരിക്കാൻ ഞാൻ വരില്ല, പകരം നീ എന്റെ സിറ്റൗട്ടിൽ വന്നിരിക്കെടീ എന്ന് ഞാൻ പറഞ്ഞേനെ," രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർത്തു.

കൂടാതെ, "വിത്ത് ഗുണം പത്ത് ഗുണം എന്ന് പറയുന്നതാണ് അവിടെ സംഭവിച്ചത്" എന്നും രഞ്ജു ലക്ഷ്മിയെയും അമ്മയെയും വിമർശിച്ചുകൊണ്ട് പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ ജാൻമണി ദാസ് ഉണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ എന്നും രഞ്ജു അഭിപ്രായപ്പെട്ടു.