ബംഗളൂരു: മലയാള ചലച്ചിത്ര മേഖലയില്‍ ജസ്റ്റീസ് ഹേമ കമ്മറ്റി ഉണ്ടാക്കിയ അലയൊലികള്‍ മറ്റു ഭാഷകളിലേക്കും വ്യാപിക്കുന്നു.സമാന ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാരംഗത്ത് ഇതിനോടകം തന്നെ ചര്‍ച്ചസജീവമായിക്കഴിഞ്ഞു.പിന്നാലെയിത കന്നട സിനിമ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ണാടകയിലും താരങ്ങളുടെ ഭീമ ഹര്‍ജി. ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.കന്നഡ സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ അന്തരീക്ഷം പരിശോധിക്കാന്‍ സമിതി വേണമെന്നാണ് ആവശ്യം.

കന്നഡ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളും മറ്റു പ്രശ്നങ്ങളും അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. സാന്‍ഡല്‍വുഡിലെ 150 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട അപേക്ഷയാണ് മുഖ്യമമന്ത്രിക്ക് കൈമാറിയത്.

എല്ലാ സ്ത്രീകള്‍ക്കും ആരോഗ്യകരവും തുല്യവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള ശുപാര്‍ശകളും ഇതിലുണ്ട്. പരാതി നല്‍കിയവരില്‍ സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ വേണം കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ലൈംഗിക അതിക്രമം നേരിടുന്നവരില്‍ പലരും മീ ടൂ ക്യാംപെയിന്റെ സമയത്ത് ഇക്കാര്യം തുറന്നു പറയാന്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.