മുംബൈ: അഭിനയ ജീവിതം തിരഞ്ഞെടുത്തപ്പോൾ അമ്മയിൽനിന്ന് നേരിട്ട കടുത്ത എതിർപ്പുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി സയനി ഗുപ്ത. അഭിനേത്രിയാകാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തതായാണ് സയനി വെളിപ്പെടുത്തിയത്. അഭിനയം പഠിക്കാനോ അഭിനേത്രിയാകാനോ അമ്മയ്ക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് സയനി പറയുന്നു.

"നീ പോയാൽ ഞാൻ എൻ്റെ ഞരമ്പ് മുറിക്കും എന്നാണ് അമ്മ പറഞ്ഞത്. എനിക്കത് വിശ്വസിക്കാൻ പോലുമായില്ല," താരം ഓർക്കുന്നു. 21-ാം വയസ്സിൽ ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് സയനി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. ഒന്നര വർഷത്തെ ജോലിയിൽ മടുപ്പുതോന്നിയെന്നും, ഒരുപാട് പണം സമ്പാദിച്ചിട്ടും താൻ ആ ലോകത്തുള്ള ആളായിരുന്നില്ലെന്നും സയനി കൂട്ടിച്ചേർത്തു.

അഭിനയ മോഹത്തിന് അച്ഛൻ പരിപൂർണ പിന്തുണ നൽകിയെങ്കിലും, വീട്ടിലെ പ്രധാന തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് അമ്മയായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയതോടെ അമ്മ തന്നോട് ഏറെക്കാലം മിണ്ടാതെയായെന്നും സയനി വെളിപ്പെടുത്തി. താൻ അഭിനേത്രിയാകുമോ എന്നതായിരുന്നു എല്ലാക്കാലത്തും അമ്മയെ അലട്ടിയിരുന്ന ഭയമെന്നും താരം പറയുന്നു.

തിയേറ്റർ റിഹേഴ്സലുകൾക്ക് പോകാൻപോലും അമ്മ തന്നെ അനുവദിച്ചിരുന്നില്ല. "എന്നെ അമ്മ മുറിയിൽ പൂട്ടിയിടും." സയനി ഓർമിച്ചു. എന്നാൽ, പിന്നീട് അമ്മ എഫ്‌ടിഐഐ (ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) സന്ദർശിക്കുകയും അവിടെവച്ച് കാര്യങ്ങൾ നേരിട്ടുകാണുകയും ചെയ്തതോടെ അമ്മയുടെ കാഴ്ചപ്പാട് മാറിയെന്ന് നടി പറയുന്നു. അവിടെവെച്ച് തനിക്ക് അഞ്ച് സ്റ്റുഡൻ്റ് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതിൽ മൂന്നെണ്ണം താൻ ചെയ്തതായും സയനി അറിയിച്ചു. ഇതോടെ, രണ്ട് വർഷത്തേക്ക് അഭിനയിച്ചോളാൻ അമ്മ സമ്മതം നൽകുകയായിരുന്നു.