- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'10 മിനിറ്റ് കൊണ്ട് മോഹൻലാൽ ഓക്കെ പറഞ്ഞ ചിത്രം'; ഒറ്റ ഭാഗമായി ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്; പിന്നീട് കഥയിൽ മാറ്റങ്ങളുണ്ടായി; വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് ഷിബു ബേബി ജോൺ
കൊച്ചി: മോഹൻലാൽ നായകനായെത്തിയ 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് നിർമ്മാതാവ് ഷിബു ബേബി ജോൺ. ചാപ്റ്റർ 4 എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം വലിയ ഹൈപ്പോടെയാണ് തിയറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.
'വാലിബൻ' ഒറ്റ ഭാഗമായി പുറത്തിറക്കാൻ തീരുമാനിച്ച സിനിമയായിരുന്നുവെന്നും, സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയാണ് സിനിമയുടെ കഥ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ കഥ പറഞ്ഞ 10 മിനിറ്റ് കൊണ്ട് മോഹൻലാൽ ഓക്കെ പറഞ്ഞു. എന്നാൽ, ചിത്രീകരണം പുരോഗമിക്കവേ, വിവിധ തടസ്സങ്ങളെയും പ്രതിസന്ധികളെയും തുടർന്ന് കഥയിൽ ചില മാറ്റങ്ങൾ സംഭവിച്ചതായി ഷിബു ബേബി ജോൺ സൂചിപ്പിച്ചു. ഈ മാറ്റങ്ങളുടെ ഫലമായി, സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കണമെന്ന തരത്തിലുള്ള ഒരു നീക്കം പിന്നീട് ഉണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു.
നിർമ്മാതാവും മോഹൻലാലും ഉൾപ്പെടെ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഈ നിർദ്ദേശത്തെ എതിർത്തിരുന്നു. ആദ്യ ഘട്ടത്തിൽ പറഞ്ഞ അതേ കഥയിൽ സിനിമ പൂർത്തിയാക്കണമെന്നതായിരുന്നു അവരുടെ നിലപാട്. എങ്കിലും, ചില ആശയക്കുഴപ്പങ്ങൾ കാരണമായി, സിനിമ രണ്ട് ഭാഗങ്ങളായി ഇറക്കണമെന്ന നിർബന്ധം ശക്തമായെന്നും, എന്നാൽ അത് പ്രായോഗികമല്ലെന്ന് തങ്ങൾ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ചില പ്രശ്നങ്ങളെ തുടർന്ന് ആദ്യ ഘട്ടത്തിൽ തീരുമാനിച്ച കഥയിൽനിന്ന് വ്യതിചലനം സംഭവിച്ചുവെന്നും, രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകാൻ നിർബന്ധിതരായി സിനിമ അവസാനിപ്പിക്കേണ്ടി വന്നതായും ഷിബു ബേബി ജോൺ പറഞ്ഞു.
ഈ ഘടകങ്ങളാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നതും ഒരു പ്രശ്നമായി മാറിയെന്ന് അദ്ദേഹം വിലയിരുത്തി. രണ്ടാം ഭാഗത്തിലേക്ക് പോകാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ കൂടുതൽ മികച്ചതാകുമായിരുന്നെന്നും ഷിബു ബേബി ജോൺ പറഞ്ഞു. എന്തായാലും 'മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.