- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യം മരണത്തിലും ആ അമ്മയെ പിന്തുടരുന്നു; ഇന്ന് സ്വർഗ വാതിൽ ഏകാദശി; വേർപാടിന്റെ ദുഃഖം സഹിക്കാൻ ആ മകന് ശക്തിയുണ്ടാവട്ടെ; കുറിപ്പുമായി സിദ്ധു പനയ്ക്കൽ
കൊച്ചി: മോഹൻലാലിന് അമ്മയോടുള്ള അഗാധമായ സ്നേഹബന്ധത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് സിദ്ധു. താൻ മോഹൻലാലിൽനൊപ്പം ഏറ്റവും കൂടുതൽ യാത്ര ചെയ്തത് സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്കാണെന്ന് സിദ്ധു പറയുന്നു. യാത്രാവേളയിൽ വാഹനത്തിൽ കയറിയാൽ മോഹൻലാൽ ആദ്യം വിളിക്കുന്നത് അമ്മയെയാണ്. അമ്മയ്ക്ക് അസുഖം വരുന്ന സമയത്താണ് അദ്ദേഹം ഏറ്റവും കൂടുതൽ അസ്വസ്ഥനാകാറുള്ളതെന്നും സിദ്ധു തന്റെ കുറിപ്പിൽ വെളിപ്പെടുത്തുന്നു. വേർപാടിന്റെ ഈ ദുഃഖം സഹിക്കാൻ ഉള്ള ശക്തി ദൈവം നൽകട്ടെയെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
സിദ്ധു പനയ്ക്കലിന്റെ വാക്കുകൾ:
സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് ലാലേട്ടന്റെ കൂടെയാണ്. വണ്ടിയിൽ കയറിയാൽ ലാലേട്ടൻ ആദ്യം വിളിക്കുക അമ്മയെയാണ്. അമ്മയോട് സംസാരിച്ചതിനു ശേഷം സുചിത്ര ചേച്ചിയെ വിളിക്കും. അമ്മയുടെ അസുഖത്തിന്റെ ആദ്യകാലത്ത് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ലാലേട്ടൻ ഒപ്പമുണ്ടായിരുന്നു ഹോസ്പിറ്റലിലാണ് അദ്ദേഹം താമസിച്ചത്. ആശിർവാദിന്റെ ഒരു സിനിമ നടക്കുന്ന സമയമായിരുന്നു, ഹോസ്പിറ്റലില്‍ നിന്നാണ് അദ്ദേഹം ഷൂട്ടിങ്ങിനു വന്നിരുന്നതും തിരികെ ആശുപത്രിയിലേക്കാണ് പോയിരുന്നതും.
അമ്മയ്ക്ക് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളപ്പോഴൊക്കെ അമ്മയെ നോക്കുന്ന ചേച്ചിയെ വിളിച്ച് അമ്മയുടെ കാതിൽ ഫോൺ വച്ചുകൊടുക്കാൻ പറയും, എന്നിട്ട് ലാലേട്ടൻ സംസാരിക്കും. സുചിത്ര ചേച്ചി അമ്മയുടെ അടുത്ത് ഇല്ലാത്തപ്പോൾ ലാലേട്ടൻ സുചിത്ര ചേച്ചിയെ വിളിച്ചാൽ ആദ്യം ചോദിക്കുക അമ്മയെ വിളിച്ചോ സംസാരിച്ചോ എന്നാണ്. ഒരു സാധാരണ അമ്മ മകൻ ബന്ധമായിരുന്നില്ല അത് അതിലും ദിവ്യത്വമുള്ള എന്തോ ഒന്ന്.
‘ദൃശ്യം ത്രീ’യുടെ ഷൂട്ടിങ് സമയത്ത് അമ്മ വീണ്ടും ഹോസ്പിറ്റലിൽ ആയപ്പോൾ ലാലേട്ടൻ വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു. എപ്പോഴും വിവരങ്ങൾ വിളിച്ച് അന്വേഷിച്ചു കൊണ്ടിരിക്കും. ഫോണിൽ ഡോക്ടർമാരുമായി സംസാരിക്കും. ഒഴിവു കിട്ടുമ്പോൾ എല്ലാം തൊടുപുഴയിൽ നിന്ന് എറണാകുളത്ത് പോയി അമ്മയെ കാണും.
‘ബറോസിന്റെ ഡബ്ബിങ് സമയത്ത് ഒരു ദിവസം ലാലേട്ടന്റെ കൂടെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. പോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു അമ്മയെ കാണാൻ പറ്റുമോ. കാണാലോ അതിനെന്താ, എന്താ അങ്ങനെ ചോദിച്ചത് എന്ന് ലാലേട്ടൻ. അല്ല പുറത്തുനിന്ന് ഒരാൾ കാണാൻ വരുമ്പോൾ വല്ല ഇൻഫെക്‌ഷനോ മറ്റോ... പൂർത്തിയാക്കാൻ ലാലേട്ടൻ സമ്മതിച്ചില്ല ഒരു കുഴപ്പവുമില്ല കാണാം.
വീട്ടിലെത്തിയ ഉടനെ അമ്മയുടെ മുറിയിലേക്ക് എന്നെ വിളിച്ചു കൊണ്ടു പോയി. അമ്മയ്ക്ക് മനസ്സിലായോ നമ്മുടെ തിരുവനന്തപുരത്തെ വീട്ടിലൊക്കെ ഒരുപാട് തവണ വന്നിട്ടുള്ള ആളാണ് സിദ്ധാർത്ഥൻ. ചെറിയ മൂളലോടെ വളരെ പതുക്കെ അമ്മ തല ഒന്നനക്കി. ആന്റണിക്കും തീരാദുഃഖം ആയിരിക്കും ഈ മരണം. ആന്റണിയുടെ മറ്റൊരു അമ്മയായിരുന്നു ലാലേട്ടന്റെ അമ്മ.
ലോകം പോറ്റിയ ഒരു മകനു ജന്മം നൽകാൻ കഴിഞ്ഞ ഈ അമ്മ മഹാഭാഗ്യവതിയാണ്. ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്. ഇന്ന് സ്വർഗ വാതിൽ ഏകാദശിയാണ്. അമ്മയുടെ യാത്ര നേരെ സ്വർഗത്തിലേക്ക്. സഹോദരന്റെ മരണ സമയത്ത് പരസ്പരം ആശ്വസിപ്പിക്കാനും ചേർത്തു നിർത്താനും അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന്റെ മരണസമയത്ത് അമ്മയും. ഇനി.....എപ്പോഴും അമ്മയെ കാണണം അമ്മ അടുത്തുണ്ടാകണം എന്ന് ആഗ്രഹിച്ച മകന് വേർപാടിന്റെ ഈ ദുഃഖം സഹിക്കാൻ ഉള്ള ശക്തി നൽകാൻ സർവ ശക്തനോട് പ്രാർത്ഥിക്കുന്നു. ലാലേട്ടന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു.




