ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കാൻ ലഭിച്ച 40 കോടി രൂപയുടെ വാഗ്ദാനം നിരസിച്ചതായി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. തന്റെ മക്കൾക്ക് മാതൃകയാകാൻ വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനൊപ്പം തന്‍റെ വിശ്വാസങ്ങളും മൂല്യങ്ങളും കരിയറിനെ എങ്ങനെ സ്വാധീനിച്ചുവെന്നും സുനിൽ ഷെട്ടി വിശദീകരിക്കുന്നു.

"ഞാൻ പണത്തിൽ വീഴുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് പണം ആവശ്യമായിരുന്നു. പക്ഷേ ഞാനത് ചെയ്യില്ല," അദ്ദേഹം വ്യക്തമാക്കി. പുകയില ഉൽപ്പന്നങ്ങളെ താൻ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും, തന്റെ ഈ നിലപാട് കാരണം അത്തരം ഓഫറുകളുമായി ആരും സമീപിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ സുനിൽ ഷെട്ടി, തന്റെ അഭിനയ മികവിനൊപ്പം ഉറച്ച ആദർശബോധത്തിലൂടെയും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ്.

വ്യക്തിജീവിതത്തിലെ ഇത്തരം മൂല്യങ്ങൾ തന്റെ കരിയറിനെ എങ്ങനെ സ്വാധീനിച്ചുവെന്നും അദ്ദേഹം അഭിമുഖത്തിൽ വിശദീകരിച്ചു. 2014-ൽ പിതാവ് വീരപ്പ ഷെട്ടിക്ക് സ്ട്രോക്ക് വന്നപ്പോൾ, സിനിമയിൽ നിന്ന് ഇടവേളയെടുത്ത് അദ്ദേഹത്തെ പരിചരിച്ചതും സുനിൽ ഷെട്ടിയുടെ കുടുംബത്തോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പിതാവിന്റെ മരണശേഷം മലയാളത്തിൽ 'മരക്കാർ', തമിഴിൽ 'ദർബാർ' ഉൾപ്പെടെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്.