ബിജെപി നേതാവ് പി.സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ നടന്‍ വിനായകന്‍. പി.സി ജോര്‍ജിന് നോട്ടീസ് നല്‍കിയ ഈരാറ്റുപേട്ട സിഐ ഓഫീസും പി സി ജോര്‍ജ് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയും പി സി ജോര്‍ജ് തന്നെ ഉണ്ടാക്കിയതാണെന്ന മകന്‍ ഷോണ്‍ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെയാണ് വിനായകന്റെ വിമര്‍ശനം. ഇതൊക്കെയുണ്ടാക്കാനുള്ള പണം ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിയല്ലേയെന്ന് നടന്‍ ചോദിക്കുന്നു. അല്ലാതെ പി.സി ജോര്‍ജിന്റെ കുടുംബത്ത് നിന്നാണോ എന്ന് താരം ചോദിക്കുന്നു. മതവിദ്വേഷ പരാമര്‍ശത്തിലാണ് പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം 14 ദിവസത്തേയ്ക്കാണ് പിസി ജോര്‍ജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പി സി ജോര്‍ജിന്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യും.

പി സി ജോര്‍ജിനെ കസ്റ്റഡയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയത്.

പി സി ജോര്‍ജിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ഓണ്‍ലൈനിലാണ് ഹാജരായത്. അഡ്വ. സിറില്‍ ജോസഫാണ് പി സി ജോര്‍ജിന് വേണ്ടി ഹാജരായത്. ആരോ?ഗ്യ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം. 14 വര്‍ഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജന്‍ സപ്പോര്‍ട്ടിലാണെന്നതിന്റെ രേഖകളും പി സി ജോര്‍ജ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജിന്റെ അഭിഭാഷകന്റെ വാദങ്ങളെല്ലാം നിരാകരിച്ചായിരുന്നു കോടതി പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.