കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെ, ദിലീപിന് പിന്തുണയുമായി സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ കെ.പി. വ്യാസൻ. മാധ്യമങ്ങളെയും പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ച വ്യാസൻ, വിധി പുറപ്പെടുവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയെ പ്രശംസിച്ചു. സത്യത്തെ എന്നെന്നേക്കുമായി മൂടിവെക്കാൻ സാധിക്കില്ലെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോലീസും, മാധ്യമങ്ങളും, സർക്കാരിന്റെ നിയമസംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ ആരെയോ കുടുക്കാൻ അവർ തുനിഞ്ഞിറങ്ങിയെന്ന് ഉറപ്പിക്കാമെന്ന് കെ.പി. വ്യാസൻ ആരോപിച്ചു. അത്തരമൊരു ചതിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനോ ദൈവതുല്യനായ ഒരാൾക്കോ മാത്രമെ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെയ്സബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മാധ്യമങ്ങളുടെ സ്മാര്‍ത്ഥ വിചാരത്തിനും, പ്രോസിക്യൂഷൻ മെനഞ്ഞ കള്ളക്കഥകൾക്കുമിടയിൽ നിന്ന് സത്യത്തിന്റെ പാലാഴി കടഞ് നീതിയുടെ അമൃത് എടുത്ത ഈ ധീര വനിതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. മാധ്യമ വിചാരണ നടത്തി ചാനൽ ജഡ്ജിമാർ അല്ല വിധി പറയേണ്ടത്, കോടതികൾ ആണ് യഥാർത്ഥ വിധികർത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്.

പോലീസും, മാധ്യമങ്ങളും, സർക്കാരിന്റെ നിയമസംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ആരെയോ കുടുക്കാൻ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ആ ചതിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒന്നുകിൽ ദൈവത്തിന്, അല്ലെങ്കിൽ ദൈവ തുല്യനായ ഒരാൾക്ക് മാത്രമേ സാധിക്കു. എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല

സത്യമേവ ജയതേ

NB: പോലീസുകാരെ സുഹൃത്തുക്കളാക്കരുത് എന്ന് ഒരു ചൊല്ലുണ്ട് കാരണം പരിചയമുള്ള പോലീസുകാരൻ രണ്ടിടി കൂടുതൽ ഇടിക്കുമത്ര, അതുപോലെതന്നെ മാധ്യമപ്രവർത്തകരെയും( മാധ്യമ സ്ഥാപനങ്ങളെയും) സുഹൃത്തുക്കളാക്കരുത്, പരിചയം നടിക്കുന്ന മാധ്യമപ്രവർത്തകനായിരിക്കും( മാധ്യമ സ്ഥാപനം ആയിരിക്കും) നിങ്ങളെക്കുറിച്ച് ആദ്യം വ്യാജവാർത്ത ഉണ്ടാക്കുന്നത്.