തിരുവനന്തപുരം: ഗാനഗന്ധര്‍വന്‍ യേശുദാസ് വീണ്ടും കേരളത്തിലേക്ക്.നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗാനഗന്ധര്‍വ്വന്‍ കേരളത്തിലെത്തുന്നത്.താന്‍ കേരളത്തിലേക്ക് ഉടന്‍ എത്തുമെന്ന് അടുത്തിടെ യേശുദാസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.യേശുദാസ് കേരളത്തിലേക്ക് വരുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഗീതാസ്വാദകര്‍.

വര്‍ഷങ്ങളായി യേശുദാസിന്റെ സംഗീതകച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ചിരുന്നത്.എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇതിന് മാറ്റം സംഭവിച്ചു.ഇക്കുറി ഒക്ടോബര്‍ ആദ്യം യേശുദാസിന്റെ സംഗീത കച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവല്‍ ആരംഭിക്കുക.സ്വരലയയുടെ പരിപാടിയിലും യേശുദാസ് പങ്കെടുക്കുന്നുണ്ട്. യേശുദാസിന്റെ പത്‌നി പ്രഭ യേശുദാസ് അദ്ദേഹത്തിനൊപ്പമുണ്ട്.

ശ്രീനാരായണ ഗുരു ദേവന്റെ ജാതിഭേദം മതദ്വേഷം എന്ന വരികള്‍ പാടി 1961 നവംബര്‍ 14ന് തുടങ്ങിയതാണ് ആ സംഗീത യാത്ര. എം.ബി. ശ്രീനിവാസനാണ് ഈ വരികള്‍ക്ക് സംഗീതം പകര്‍ന്നത്. ജി. ദേവരാജുവേണ്ടി അറുനൂറ്റി അന്‍പതിലേറെ ഗാനങ്ങള്‍ പാടി. രവീന്ദ്രനുവേണ്ടിയും പാടി മുന്നൂറ്റി മുപ്പത്തൊന്‍പത് ഗാനങ്ങള്‍.വയലാറിന്റെ 445 വരികള്‍ക്ക് യേശുദാസ് ശബ്ദമായി.

എട്ടുതവണ ദേശീയ പുരസ്‌കാരം, 24 തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. മറ്റു സംസ്ഥാനങ്ങളും നല്‍കി ആദരം. പന്ത്രണ്ട് സിനിമകളില്‍ പാടി അഭിനയിച്ചു. 1975 ല്‍ പദ്മശ്രീ, 2002 ല്‍ പദ്മഭൂഷണ്‍, 2017 ല്‍ പദ്മവിഭൂഷണ്‍ അങ്ങനെ രാജ്യത്തിന്റെ ബഹുമതികളേറെ ഏറ്റുവാങ്ങി.