ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് കെ. പി ചൗധരി തൂങ്ങി മരിച്ച നിലയില്‍. ഗോവിയിലെ ഒരു വാടക കെട്ടിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. വലിയ സാമ്പത്തിക നഷ്ടവും കടം വാങ്ങിയവരില്‍ നിന്നുള്ളമുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നതായിയാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സിനിമാ മേഖലയില്‍ കടുത്ത തിരിച്ചടികള്‍ നേരിട്ടിരുന്നതിനാല്‍ മയക്കുമരുന്നിലും വിതരണത്തിലും ഏര്‍പ്പെട്ടിരുന്നു. സെലിബ്രറ്റികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനായി ഗോവയില്‍ ഒഎച്ച്എം പബ്ബ് തുറന്നതായി അദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

2023 ല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൈബരാബാദ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീം ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയില്‍ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ചൗധരിയെ പിടികൂടിയത്. 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്ന്‍ പൊതികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

രജനീകാന്ത് നായകനായ കബാലി എന്ന ചിത്രം തെലുങ്കില്‍ അവതരിപ്പിച്ചത് ചൗധരിയാണ്. പവന്‍ കല്യാണ്‍ നായകനായ സര്‍ദാര്‍ ഗബ്ബര്‍ സിങ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്ലോ സിരിമല്ലെ ചേറ്റു, അഥര്‍വ നായകനായ തമിഴ് ചിത്രം കണിതന്‍ എന്നീ ചിത്രങ്ങളുടെ വിതരണക്കാരനുമായിരുന്നു. സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്നാണ് കെ പി ചൗധരിയുടെ മുഴുവന്‍ പേര്.

ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള ചൗധരി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. കൂടാതെ പൂണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് കടന്നു.