കോഴിക്കോട്: സിനിമയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് നടി പത്മ പ്രിയ. സിനിമയില്‍ പുരുഷന്മാര്‍ക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നത്. നടന്മാരുടെ കഥകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 'അതേ കഥകള്‍ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടില്‍' - എന്ന വിഷയത്തില്‍ കോഴിക്കോട് മടപ്പള്ളി കോളേജില്‍ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

സ്ത്രീ മേധാവിത്വമുള്ള സിനിമകള്‍ കുറവാണ്. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. തമിഴ് സിനിമ ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് സംവിധായകന്‍ എന്നെ തല്ലി. 2022 ലെ സ്വകാര്യ ഏജന്‍സി നടത്തിയ പഠനം പ്രകാരം നിര്‍മാണം, സംവിധനം, ഛായഗ്രഹണം മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാല്‍ ഈ മേഖലകളില്‍ 2023 ല്‍ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയര്‍ന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് 35 വയസിനു മുകളില്‍ ജോലി ചെയ്യാന്‍ പറ്റില്ല. കൃത്യമായി ഭക്ഷണം നല്‍കാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017 ല്‍ സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗണ്‍സിലിങ്ങും നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.