കോതമംഗലം : തൃക്കാരിയൂരിൽ സിപിഎം - ബിജെ പി- സംഘപരിവാർ പ്രവർത്തകർ തമ്മിൽ പോർവിളി. ഏതു നിമിഷവും സ്ഥിതിഗതികൾ വീണ്ടും സംഘർഷത്തിലേയ്ക്ക് നീങ്ങാൻ സാധ്യത. പൊലീസ് നിരീക്ഷണം ശക്തമാക്കി.

ബിജെപി പ്രവർത്തകനും നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ സനൽ പുത്തൻപുരക്കലിന്റെ വീട് ഡി വൈ എഫ് ഐ - സി പി എം പ്രവർത്തകർ സംഘടിച്ചെത്തി അടിച്ചു തകർത്തതായുള്ള പ്രചാരണം രാവിലെ മുതൽ ശക്തമായിരുന്നു. വീടിനു നേരെ ആക്രമണംനടക്കുബോൾ സനലും ഭാര്യയും അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പാതിരയോട് അടുത്ത സമയത്ത് വടിവാളുമായെത്തി ഒരു വിഭാഗം വീടിന്റെ സിറ്റൗട്ടിലെത്തി തന്നെ ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കുകയും വെട്ടിക്കൊല്ലുമെന്നു ഭീഷണി പെടുത്തുകയും ചെയ്തുവെന്നാണ് സനൽ പൊലീസിൽ നൽകിയ മൊഴിയിലുള്ളത്.

വീടിന്റെ മൂന്ന് ജനലിന്റെ ചില്ലുകൾ അടിച്ചു തകർത്തിട്ടുണ്ട്. കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും, പൊലിസ് എത്തിയത് രണ്ടുമണിക്കൂർ വൈകിയാണന്ന പരാതിയും വീട്ടുകാർ ഉന്നയിക്കുന്നുണ്ട്. ആക്രമണകാരികളിൽ നാലു പേരെ സനൽ തിരിച്ചറിഞ്ഞിട്ടുണ്ട്.സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, സൂരജ്, ഗോകുൽ, അരുൺ പ്രകാശ് എന്നിവരെ കൂടാതെ പതിനഞ്ചോളം മുഖം മൂടി ധരിച്ചവരും സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് സനൽ ആലുവ റൂറൽ എസ്‌പി ക്ക് നൽകിയ പരാതിയിൽ പറയുന്നു.

ബിജെപി- സംഘ പരിവാർ സംഘടനകളുടെ ശക്തി കേന്ദ്രമാണ് തൃക്കാരിയൂർ. പ്രവർത്തകർക്കു നേരെ ആക്രമണം ഉണ്ടായാൽ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന നിലപാടിലാണ് സി പി എം നേതൃത്വം. ഇരു ഭാഗത്തു നിന്നുള്ള തുടർ ആക്രമണങ്ങൾ തടയാൻ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കായിട്ടുണ്ട്.

വാർഡ് മെമ്പറും ബിജെപി നേതാവുമായ സനൽ പുത്തൻപുരയുടെ വീട് ആക്രമിച്ച് വീട് തല്ലി തകർത്തു എന്നാരോപിച്ച് സംഘ പരിവാർ സംഘടനകൾ ഉച്ചമുതൽ തൃക്കാരിയൂർ മേഖലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം ചൊവ്വാഴ്‌ച്ച രാത്രി 11 മണിയോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷററും മണ്ഡലം സെക്രട്ടറിയുമായ കണ്ടം ബ്ലായിൽ ശ്രീജിത്തിനെ ഒരു സംഘം കാറിൽ എത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ബൈക്കിലും കാറിലുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നെന്ന് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ കഴിയുന്ന ശ്രീജിത്ത് പറഞ്ഞു.

ഇതിന് പിന്നാലെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തൃക്കാരിയൂർ പടിഞ്ഞാറ്റ് കാവിന് സമീപം വച്ച് ആറോളം വരുന്ന ബിജെപി പ്രവർത്തകർ ഡിവൈഎഫ്‌ഐ മേഖല ജോയ്ന്റ് സെക്രട്ടറി ചിറ്റയിൽ സിഎസ് സൂരജ് ( 26) നെ ആക്രമിച്ചു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

തലക്ക് പരിക്കേറ്റ സൂരജിനെ ബസേലിയോസ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിന് മുന്നിൽ നിന്ന് തന്നെ സംഘർഷം സൃഷ്ടിക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ശ്രമിക്കുകയും ഇതിന്റെ തുടർച്ചയെന്നവണ്ണമാണ് ശ്രീജിത്തിനെയും സൂരജിനെയും ആക്രമിച്ചതെന്ന് സിപിഎം തൃക്കാരിയൂർ ലോക്കൽ കമ്മറ്റി ആക്ടിങ് സെക്രട്ടറി ജയകുമാർ പറഞ്ഞു.

തൃക്കാരിയൂരിലെ സിപിഎം- ഡിവൈഎഫ്‌ഐ പ്രദേശിക നേതാക്കന്മാരും പുറമെനിന്നും കൊണ്ടുവന്ന ക്രിമിനൽ സംഘങ്ങളും ചേർന്നാണ് വ്യാപക അക്രമം അഴിച്ചുവിട്ടതെന്ന് സംഘപരിവാർ സംഘടനകൾ ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃക്കാരിയൂർ മേഖലയിലെ മൂന്ന് വാർഡുകളും ബിജെപി വിജയിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടത് യൂണിയന്റെ സജീവ പ്രവർത്തകരായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ കുറച്ച് പൊലീസുകാരെ കൂട്ട് പിടിച്ച് പ്രവർത്തകർക്കെതിരെ പലതരത്തിലുള്ള കള്ള കേസുകൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയുമാണെന്നാണ് ബിജെപിയുടെ ആരോപണം.