തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 11 മണിക്കാണ് യോഗം. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗവർദ്ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.

രോഗവ്യാപനം പിടിച്ചു നിർത്താൻ വീടുകളിലെത്തി കോവിഡ് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ വീടുകളിലാകും പരിശോധന. ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം. പരമാവധി രോഗികളെ വേഗത്തിൽ കണ്ടെത്താൻ പരിശോധനകൾ കുത്തനെ കൂട്ടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് താഴെയെത്തിക്കലാണ് ലക്ഷ്യം.

വാരാന്ത്യ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. നിലവിലുള്ള സാഹചര്യം വിലയിരുത്തിയാണ് മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി യോഗം തീരുമാനിച്ചത്. പരിശോധന, പ്രതിരോധം, രാത്രികാല കർഫ്യൂ ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

രണ്ടാം ഡോസ് കോവിഡ് വാക്‌സിനെടുക്കാനും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വൈറസിന്റെ ജനിതകമാറ്റം പഠിക്കാൻ ജീനോം പഠനം നടത്തും.