ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച വാർത്ത വികാരാധീനനായി റിപ്പോർട്ട് ചെയ്ത് സി.എൻ.എൻ അവതാരകൻ വാൻ ജോൺസ്. അമേരിക്കയിലെ മുസ്ലീങ്ങൾക്കും കറുത്തവർക്കും കുടിയേറ്റക്കാർക്കും ജോലി തേടി എത്തിയവർക്കും ഇനി ആശ്വാസത്തിന്റെ നാളുകൾ എന്നായിരുന്നു വാൻ ജോൺസ് പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ ഇടറിയ ശബ്ദത്തിൽ ബൈഡന്റെ വിജയം വിശകലനം ചെയ്യുന്ന വാൻ ജോൺസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ബൈഡന്റെ വിജയം ആദ്യം പ്രഖ്യാപിച്ച അമേരിക്കൻ മാധ്യമം സിഎൻഎൻ ആണ്.

'ഇതൊരു നല്ല ദിവസമാണ്. ഇന്ന് രക്ഷിതാവാകുക എളുപ്പമാണ്. ഒരു പിതാവാകുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന് മക്കളോട് പറയാം'. "ഒരുപാടാളുകൾക്ക് ഇത് നല്ല കാര്യമാണ്. നിങ്ങൾ ഒരു മുസ്‍ലിമാണെങ്കിൽ പ്രസിഡൻറിന് നിങ്ങളെ ഇവിടെ ആവശ്യമില്ല എന്ന് ഭയക്കേണ്ടതില്ല. നിങ്ങളൊരു കുടിയേറ്റക്കാരനാണെങ്കിൽ നിങ്ങളുടെ കുട്ടികൾ തട്ടിയെടുക്കപ്പെടുമ്പോൾ പ്രസിഡൻറ് സന്തോഷിക്കുന്നോ എന്ന് ഭയക്കേണ്ടതില്ല. സ്വപ്നം കാണുന്നവരെ ഒരു കാരണവുമില്ലാതെ തിരിച്ചയക്കുമെന്ന് ഭയക്കേണ്ടതില്ല"- വാൻ ജോൺസ് വിശദീകരിച്ചു. "കഷ്ടത അനുഭവിച്ച ഒരുപാട് ആളുകൾക്കുള്ള നീതിയാണിത്. ശ്വസിക്കാൻ കഴിയാത്തത് ജോർജ് ഫ്ലോയിഡിന് മാത്രമല്ല. ശ്വസിക്കാൻ കഴിയുന്നില്ലെന്ന് തോന്നുന്ന നിരവധി പേർ ഇവിടെയുണ്ട്. ഞങ്ങൾക്ക് ഇനി കുറച്ച് സമാധാനം നേടാൻ കഴിയും. വലിയ കാര്യമാണത്. പുനസജ്ജമാകാനുള്ള അവസരം"- വാൻ ജോൺസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

പെൻസിൽവാനിയയിൽ കൂടി വിജയമുറപ്പിച്ചതോടെ 273 ഇലക്ടറൽ വോട്ടുമായി ബിഡൻ വിജയിയായി. എന്നാൽ, ജയിച്ചത് താനാണെന്നും, തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കേണ്ടത് കോടതിയാണ്, മാധ്യമങ്ങളല്ല എന്നും പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് കടുംപിടുത്തം തുടരുകയാണ്.

ശനിയാഴ്‌ച്ച, പ്രാദേശിക സമയം 11.25 ഓടെയാണ് ബൈഡന്റെ പേരക്കുട്ടികൾ മുത്തച്ഛനോട് അദ്ദേഹത്തിന്റെ വിജയത്തെ കുറിച്ച് പറയുന്നത്. മകൻ ഹണ്ടർ ബൈഡനെയും പേരക്കുട്ടികളേയും വാരിപുണർന്നു കൊണ്ടായിരുന്നു ബൈഡന്റെ വിജയാഘോഷം.ആ അസുലഭ നിമിഷത്തിന്റെ ചിത്രം അദ്ദേഹത്തിന്റെ പേരക്കുട്ടിയായ നവോമി ബൈഡൻ ട്വീറ്ററിൽ പങ്കുവച്ചിരുന്നു.

അതേസമയം, വൈറ്റ്ഹൗസിനു ചുറ്റും തടിച്ചുകൂടിയ ആരാധകരുമൊത്ത് ട്രംപും വിജയം ആഘോഷിക്കുകയാണ്. നിരവധി പരാതികൾ നിരത്തി ഒന്നിനു പോലും തെളിവുകൾ നൽകിയിട്ടില്ല- തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ട്രംപ്. മുഴുവൻ കാപ്പിറ്റൽ ലറ്ററുകൾ ഉപയോഗിച്ചാണ് ഇന്നലെ ട്വിറ്ററിൽ ഞാൻ തെരഞ്ഞെടുപ്പ് ജയിച്ചു എന്ന പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പിന്റെ ഗതി വ്യക്തമായ സമയത്ത് തന്റെ ഗോൾഫ് കോഴ്സിലായിരുന്നു ട്രംപ്. പുറത്തുള്ള വിജയാഘോഷങ്ങൾ കാണുന്നത് ഒഴിവാക്കുവാനായി വൈറ്റ്ഹൗസിന്റെ ഒരു വശത്തുള്ള കവാടത്തിലൂടെയാണ് അദ്ദേഹം അകത്തെത്തിയത്.

രവിലെ പെൻസിൽവാനിയയിലെ വോട്ടെണ്ണൽ തീർന്നതോടെ ബൈഡൻ തനിക്കാവശ്യമായ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. പിന്നീട് നെവാഡയും അദ്ദേഹത്തിനൊപ്പം നിൽക്കുന്നതായി സ്ഥിരീകരിച്ചു. ഇനി അരിസോണ, അലാസ്‌ക, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് വോട്ടെണ്ണി തീർക്കാനുള്ളത്. എന്നാൽ അവിടെ ട്രംപിന് ഭൂരിപക്ഷം ലഭിച്ചാൽ പോലും അത് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുകയില്ല.

പെൻസിൽവാനിയയിലെ വിജയത്തിന്റെ വാർത്ത പുറത്തുവന്നതോടെ ബൈഡന്റെ അനുയായികൾ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിന്നു. ആ സമയത്ത് ഗോൾഫ് കളിക്കുകയായിരുന്ന ട്രംപ് പക്ഷെ ബൈഡൻ വിജയിച്ചു എന്ന് സമ്മതിക്കുവാൻ തയ്യാറായില്ല. ബൈഡൻ നാടകം കളിക്കുകയാണെന്നും, തട്ടിപ്പ് നടത്തി ജയിച്ചെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ വാദം. ബൈഡൻ ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധനചെയ്ത് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടനെ, പുതിയ പ്രസിഡണ്ടിനെ നിലവിലുള്ള പ്രസിണ്ട് വൈറ്റ്ഹൗസിലെ ഓവൽ ഹൗസിലേക്ക് ഒരു യോഗത്തിനായി ക്ഷണിക്കുന്ന ഒരു രീതി അമേരിക്കയിലുണ്ട്. ചൊവ്വാഴ്‌ച്ച വോട്ടിങ് കഴിഞ്ഞ്, ഫല പ്രഖ്യാപനവും നടന്ന് തൊട്ടടുത്ത ദിവസം തന്നെ 2016-ൽ ഒബാമ ട്രംപിനെ ഇത്തരത്തിൽ ക്ഷണിച്ചിരുന്നു. എന്നാൽ, ട്രംപ് അത്തരത്തിലൊരു ക്ഷണം ബൈഡന് നീട്ടുവാൻ ഇപ്പോൾ താത്പര്യപ്പെടുന്നില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

അമേരിക്കയുടെ, ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാകും ബൈഡൻ എന്ന് ഉറപ്പായതോടെ, അമേരിക്കയുടെ വൈസ് പ്രസിഡണ്ടായി ,ഒരു വെള്ളക്കാരിയല്ലാത്ത വനിതയും ഇതാദ്യമായി വരികയാണ്. കറുത്തവംശജയും, മാതൃത്വം വഴി ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ് വൈസ് പ്രസിഡണ്ടായി സ്ഥാനമേൽക്കുന്നതോടെ അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു നിമിഷം കൂടി സുവർണ്ണലിപികളിൽ എഴുതിച്ചേർക്കപ്പെടുകയാണ്.