തിരുവനന്തപുരം: കോവിഡ് കാലത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്തെ കോളേജുകൾ ജനവുരി നാലിന് പ്രവർത്തനമാരംഭിക്കും.ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടു.ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾക്കുമാണ് ആദ്യ ഘട്ടത്തിൽ ക്ലാസ് തുടങ്ങുക.പ്രാക്ടിക്കൽ പഠനത്തിലും ഓൺലൈൻ പഠനത്തിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന വിഷയങ്ങളിലും ഊന്നയായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക.ഒരേ സമയം അൻപതു ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും ക്ലാസ്.ഓരോ കോളജിലെയും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കി ആവശ്യമെങ്കിൽ പ്രിൻസിപ്പൽമാർ ഷിഫ്റ്റ് ഏർപ്പെടുത്തണം.

ശനിയാഴ്ചകളിൽ കോളജുകൾക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര മുതൽ അഞ്ചര വരെയായിരിക്കും പ്രവൃത്തിസമയം.തൽക്കാലം ഹാജർ നിർബന്ധമാക്കേണ്ടതില്ലെന്നും നിർദ്ദേശത്തിലുണ്ട്.ഹോസ്റ്റൽ മെസ്സുകളും ഇതോടൊപ്പം തുറക്കാവുന്നതാണ്. ഡൈനിങ് ഹാളിൽ ശാരീരിക അകലം നിർബന്ധമായും പാലിക്കണം.ശാരീരീക അകലം പാലിക്കലും മാസ്‌കും കാംപസിൽ നിർബന്ധമാക്കണം.എന്നാൽ തെർമൽ സ്‌ക്രീനിങ് നിർബന്ധമല്ല.പത്തു ദിവസത്തിനു ശേഷം ഈ ക്രമീകരണങ്ങൾ അവലോകനം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ക്ലാസുകൾ തുടങ്ങുന്നതിനു മുന്നോടിയായി ഈ മാസം 28ന് അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും കോളജുകളിൽ എത്തണം. ക്ലാസ് മുറികളുടെ സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്നു ചെയ്യണമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നു.