ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഒ.പി.മൽഹോത്രയുടെ മകളായ ഇന്ദുവിന് 2007ലാണു സുപ്രീം കോടതിയിൽ സീനിയർ പദവി ലഭിച്ചത്.

ശുപാർശ സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ പിൻതലമുറക്കാരിയിൽ സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയായി മാറും ഇന്ദു മൽഹോത്ര. അത് പോലെ അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയാവും ഇന്ദു മൽഹോത്ര.

അതിനോടപ്പം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്നും കൊളീജിയം സർക്കാരിനോടു ശുപാർശ ചെയ്തു. 2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചതു ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചാണ്.കഴിഞ്ഞ വർഷം ജൂലൈ 31നാണ് ജസ്റ്റിസ് ജോസഫ് ഉത്തരാഖണ്ഡിൽ നിയമിതനായത്.

നിലവിൽ കേരള ലീഗൽ സർവീസസ് അഥോറിറ്റി സംസ്ഥാന എക്സിക്യൂട്ടിവ് ചെയർമാനായ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചാണ് സ്വാശ്രയ കേസുകൾ ഏറെക്കാലം കൈകാര്യം ചെയ്തത്. വേമ്പനാട്ടുകായൽ തീരത്തുള്ള അനധികൃത റിസോർട്ട് നിർമ്മാണങ്ങൾ പൊളിക്കണമെന്ന വിധി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇതിനോടപ്പം കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ ചീഫ് ജസ്റ്റിസ് പദവിയിൽ സ്ഥിരപ്പെടുത്താനും ഛത്തീസ്‌ഗഡിലെ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണനെ ആന്ധ്രപ്രദേശിൽ ചീഫ് ജസ്റ്റിസാക്കാനും കൊളീജിയം ശുപാർശ ചെയ്തു.

കൽക്കട്ടയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ജ്യോതിർമേ ഭട്ടാചാര്യയെ അവിടെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്തും; കൽക്കട്ടയിലെ ജസ്റ്റിസ് അനിരുദ്ധ ബോസ് ഡൽഹിയിൽ ചീഫ് ജസ്റ്റിസാവും. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിലാഷ കുമാരി മണിപ്പുരിലും പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് സൂര്യ കാന്ത് ഹിമാചൽപ്രദേശിലും ചീഫ് ജസ്റ്റിസാവും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമേ, ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരും ഉൾപ്പെട്ട കൊളീജിയമാണു സുപ്രീം കോടതിയിലേക്കുള്ള നിയമനങ്ങൾ ശുപാർശ ചെയ്തത്.