ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ പുരുഷന്മാരുടെ ലോങ്ജമ്പ് പിറ്റിൽ നിന്ന് ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ. മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനസ് യഹിയയും ഫൈനലിലെത്തി.

ആദ്യശ്രമത്തിൽ തന്നെ 8.05 മീറ്റർ ചാടി യോഗ്യതാറൗണ്ടിലെ മികച്ച ദൂരം കുറിച്ചാണ് ശ്രീശങ്കർ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. യോഗ്യതാറൗണ്ടിൽ എട്ട് മീറ്ററെന്ന യോഗ്യതാമാർക്ക് പിന്നിട്ട ഏക താരവും ശ്രീശങ്കറാണ്. അതേസമയം 7.68 മീറ്റർ ചാടി എട്ടാമനായാണ് അനസ് ഫൈനലിലെത്തിയത്. ഓഗസ്റ്റ് നാല്, വ്യാഴാഴ്ചയാണ് ഫൈനൽ.

ആദ്യ ശ്രമത്തിൽ തന്നെ ശ്രീശങ്കർ യോഗ്യത ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. മൂന്ന് വീതം സ്വർണ, വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യ ഇതുവരെയായി നേടിയത്. ആകെ ഒൻപത് മെഡലുകളുമായി ഇന്ത്യ നിലവിൽ ആറാം സ്ഥാനത്ത് നിൽക്കുന്നു.