തിരുവനന്തപുരം: ബോക്‌സ് ഓഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ് ദിലീപ് നായകനായ സിനിമ 'ചന്ദ്രേട്ടൻ എവിടെയാ'. നാലാഴ്‌ച്ചയായി ഹിറ്റ്ചാർട്ടിൽ ഒന്നാമത് നിൽക്കുന്ന ദിലീപ് ചിത്രം കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ്. ഇങ്ങനെ കാശുവാരി മുന്നേറുന്ന ചിത്രം കാരണം തിരുവനന്തപുരത്തെ വീട്ടമ്മയുടെ കുടുംബം കഷ്ടത്തിലാകുന്ന അവസ്ഥയാണുള്ളത്. സിനിമ കാരണം തനിക്ക് സ്വൈര്യമില്ലെന്നും അതുകൊണ്ട് സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കയാണ് വീട്ടമ്മ.

സിനിമയിലെ സാങ്കൽപിക ഫോൺ നമ്പറാണ് ഈ വീട്ടമ്മയെ കുഴപ്പത്തിലാക്കിയത്. തിരുവനന്തപുരത്തെ വീട്ടമ്മയ്ക്കു നിരന്തര ഫോൺ കോളും അശ്ലീല സന്ദേശവും ലഭിക്കുന്നതിനെ തുടർന്നാണ് പരാതി നൽകിയിരിക്കുന്നത്. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമ പുറത്തിറങ്ങിയ ശേഷം തന്റെ ഫോൺ നമ്പറിലേക്ക് റോംഗ് കോളുകൾ വന്നു തുടങ്ങിയതോടെയാണ് യുവതിയായ വീട്ടമ്മ ഇക്കാര്യം ശ്രദ്ധേച്ചത്. തെറ്റായ നമ്പറിലാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ പലരും സോറി പറഞ്ഞു പിൻവാങ്ങി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ നിരന്തരം വിളികളാണ് മൊബൈലിലേക്ക് എത്തിയത്. ഇതോടെ ഗതികെട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തുവച്ചു. പിന്നീട് ഓൺചെയ്തപ്പോഴും അവസ്ഥയിൽ മാത്രം വ്യത്യാസമുണ്ടായില്ല.

നിരന്തരം ഫോൺവിളികൾ വന്നതോടെ അത് വീട്ടുകാർക്ക് മൊത്തത്തിൽ ഒരു ശല്യമായി മാറി. ഇതോടെയാണ് പ്രദർശനം നിർത്തണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. പരാതി അഭിഭാഷക കമ്മീഷൻ പരിശോധിക്കും. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംവിധായകൻ സിദ്ധാർത്ഥ് ഭരതനും കോടതി നോട്ടീസയച്ചിട്ടുണ്ട്. ചിത്രത്തിൽ നായികാ കഥാപാത്രമായ നമിതാ പ്രമോദ് ഉപയോഗിക്കുന്ന ഫോൺ നമ്പർ ആണ് വീട്ടമ്മയ്ക്ക് വിനയായി മാറിയത്.

തിരുവനന്തപുരത്ത് െ്രെഡവിങ് സ്‌ക്കൂൾ നടത്തുന്ന 39കാരിയായ വീട്ടമ്മയക്കാണ് ഈ ദുര്യോഗം. ഫോണിലേക്ക് ചിലർ അശ്ലീല സന്ദേശങ്ങളയച്ചുവെന്നും ഇവർ പറയുന്നു. ചിത്രം കണ്ടവർ നമ്പർ ദുരുപയോഗം ചെയ്യുകയായിരുന്നു. സിനിമയുടെ പ്രദർശനം ഉടൻ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനിലും കോടതിയിലും പരാതി നൽകുകയായിരുന്നു.