നടൻ ദിലീപിന്റെ രാമലീല പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പരാതി നൽകി. ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രനെതിരെയാണ് ഐജി പി.വിജയന് ടോമിച്ചൻ പരാതി നൽകിയത്. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. അതേസമയം, അമിതാവേശവും വികാരത്തള്ളിച്ചയും മൂലം ഞാൻ പോസ്റ്റ് ചെയ്ത ചില അഭിപ്രായങ്ങൾ പെട്ടെന്നു തന്നെ പിൻവലിച്ചിരുന്നു. എന്നാൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ചിലർ പ്രചരിപ്പിച്ചു വരുന്നുണ്ട് എന്നറിയുന്നു. ഇതിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ജി.പി.രാമചന്ദ്രൻ വിശദീകരിച്ചു.


#BoycottRamllela എന്ന ഹാഷ്ടാഗോടെ, സെപ്റ്റംബർ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണം' എന്നായിരുന്നു രാമചന്ദ്രൻ പോസ്റ്റ് ചെയ്തത്. രാമചന്ദ്രൻ പോസ്റ്റ് പിൻവലിച്ച് വിശദീകരണം നൽകിയതിനെ തുടർന്ന് രൂക്ഷമായ ഭാഷയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.

'രാം ലീലലോയ രാംകഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ലീലമനസ്‌കന്റെ സിനിമയുമായി തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കണ്ട. വിവരമറിയും' എന്നും രാമചന്ദ്രൻ പോസ്റ്റിട്ടിരുന്നു. 'തമിഴ് റോക്കേഴ്‌സ് അഡ്‌മിന്റെ നമ്പർ ആരുടെയെങ്കിലും കയ്യിലുണ്ടോ? ഏതായാലും ജയിലിലല്ലേ. 28ന് ഒരു പണിയുണ്ട്. സഹമുറിയന്റെ പള്ളക്ക് കുത്താനാണേ...' എന്ന പോസ്റ്റ് സെപ്റ്റംബർ 14നാണിട്ടത്.