പത്തനംതിട്ട: ജില്ലയിൽ നിന്ന് രണ്ട് എംപിമാരാണ് നിലവിലുള്ളത്. ആറ്റിങ്ങൽ എംപി അടൂർ പ്രകാശും പത്തനംതിട്ട എംപി ആന്റോ ആന്റണിയും. ഇവരുടെ രണ്ടു പേരുടെയും ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ ഏഴു വീതം 14 നിയമസഭാ മണ്ഡലങ്ങൾ ആണുള്ളത്. 14 ഇടത്തും കോൺഗ്രസ് തോറ്റു തൊപ്പിയിട്ടു. ഇതോടെ രൂക്ഷ വിമർശനമാണ് പ്രവർത്തകരിൽ നിന്നും വോട്ടർമാരിൽ നിന്നുമുയരുന്നത്. ആന്റോയ്ക്ക് പത്തനംതിട്ടയിലെ പ്രവർത്തകർ ചാർത്തി കൊടുത്തിട്ടുള്ള വിശേഷണം ഫോൺ എടുക്കാത്ത എംപി എന്നുള്ളതാണ്. േ

കാവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ മരിച്ച ഐഎൻടിയുസി പ്രവർത്തകന്റെ മൃതദേഹം അവിടെ സംസ്‌കരിക്കുന്നതിന് സഹായിക്കാൻ വേണ്ടി എംപിയെ വിളിച്ചു മടുത്തു. ഫോൺ എടുത്തില്ല. ആലപ്പുഴയിലെ ചില നല്ല മനുഷ്യരുടെ സഹായത്തോടെ മൃതദേഹം അവിടെ സംസ്‌കരിച്ചു. സഹികെട്ട അടൂരിലെ കോൺഗ്രസുകാർ എംപിക്കെതിരേ സൈബർ പ്രചാരണവും അഴിച്ചു വിട്ടു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ 44,243 ഉം ആറ്റിങ്ങലിൽ 38247 ഉം വോട്ടിന്റെ ഭൂരിപക്ഷം വീതമാണ് ഇവർക്ക് ലഭിച്ചത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല,ആറന്മുള,അടൂർ, കോന്നി, റാന്നി, കോട്ടയം ജില്ലയിൽ
നിന്നുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലും ഇത്തവണ എൽഡിഎഫാണ് വിജയിച്ചത്. 2016 ൽ കോന്നി, കാഞ്ഞിരപ്പള്ളി എന്നീ
മണ്ഡലങ്ങൾ യുഡിഎഫിന് ഒപ്പമായിരുന്നു.

ജോസ് കെ മാണിക്ക് ഒപ്പം കാഞ്ഞിരപ്പള്ളി എംഎൽഎ പ്രഫ. എൻ. ജയരാജ് യുഡിഎഫ് വിട്ടു. ഉപ തെരഞ്ഞെടുപ്പിലൂടെ കോന്നിയും
കൈവിട്ടിരുന്നു. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ നേരിട്ട് സീറ്റുകൾ എല്ലാം എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന അരുവിക്കര നഷ്ടപ്പെട്ടതാണ് ഏറെ വിനയാകുന്നത്. വോട്ടെണ്ണലിൽ അവസാനം വരെ ഇവിടെ കെഎസ് ശബരീനാഥൻ വിജയ സാധ്യത ഉയർത്തിയെങ്കിലും പരാജയപ്പെട്ടു.

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട എന്നിവയാണ് ഈ ലോക്സഭാ മണ്ഡലത്തിലെ ഇതര നിയമസഭാ മണ്ഡലങ്ങൾ. കോന്നി സീറ്റ് പ്രസ്റ്റീജായി ഏറ്റെടുത്ത അടൂർ പ്രകാശിന് ഇവിടുത്തെ പരാജയവും കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഓരോ പാർലമെന്റ് മണ്ഡലങ്ങളിലുമുൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളുടെ ചുമതല അതാത് ലോക്സഭാംഗങ്ങൾക്ക് നൽകിയിരുന്നു.ഇതനുസരിച്ചുള്ള പ്രവർത്തനമാണ് ഇവർ നടത്തേണ്ടിയിരുന്നത്.

ഇടതുപക്ഷ ലോക്സഭാംഗം ഉള്ള ആലപ്പുഴയിൽ പോലും ഒരു സീറ്റ് യുഡിഎഫിന് ലഭിച്ചു.മറ്റിടങ്ങളിലും എതാണ്ട് ഇത്തരത്തിലുള്ള വിജയം
ഉണ്ടായപ്പോൾ പത്തനംതിട്ട ,ആറ്റിങ്ങൽ മണ്ഡലങ്ങളാണ് പിന്നാക്കം പോയത്. മൊത്തത്തിൽ യുഡിഎഫിന് ക്ഷീണമാണ് ഉണ്ടായതെങ്കിലും ഈ രണ്ടു ലോക്സഭാ അംഗങ്ങളും തങ്ങളുടെ ഭാഗം പാർട്ടിയിലും വോട്ടർമാർക്ക് മുന്നിലും വിശദീകരിക്കേണ്ടി വരും.

അടൂരിലെ കോൺഗ്രസ് പ്രവർത്തകൻ കമറുദ്ദീന്റെ വാട്സാപ്പ് കുറിപ്പ് ഇങ്ങനെ:

എം പിയായാൽ ഇങ്ങനെ വേണം കഴിഞ്ഞ ദിവസം , പഴകുളം മണ്ഡലത്തിലെ തെങ്ങിനാൽ പ്രദേശത്തുള്ള INTUC പ്രവർത്തകനായ മോഹനൻ കോവിഡ് മൂലം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. വിവരം അറിഞ്ഞയുടൻ നമ്മുടെ ബൂത്ത് പ്രസിഡന്റ് മധു കൊല്ലന്റെയ്യം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനന്ദു ബാലൻ, അനിൽ തെങ്ങിനാൽ, മുതലായവരെ മരണ വിവരം അറിയിക്കുകയും മരണാനന്തര ക്രിയകൾക്കുള്ള സഹായങ്ങളിൽ വ്യാപൃതരാവുകയും ചെയ്തു.
എന്നാൽ തെങ്ങിനാലിൽ മോഹനന് 3 സെന്റ് സ്ഥലം മാത്രമെ സ്വന്തമായിട്ടുള്ളു. മാത്രമല്ല കോളനിയായതിനാൽ അയൽക്കാർക്കും ബുദ്ധിമുട്ട് വരാത്ത തരത്തിൽ മൃതദേഹം ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിക്കുന്നു. അതനുസരിച്ച് പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരു NOC ആലപ്പുഴ ജില്ല കളക്റ്റ്രേറ്റിലെ ഡിസാസ്റ്റർ മാനേജ്മെന്റിൽ എത്തി അവർ വഴി മുൻസിപ്പൽ ഓഫീസിലും മെഡിക്കൽ കോളേജ് അധികൃതർക്കും ബോധ്യം വന്നെങ്കിൽ മാത്രമെ ശവദാഹം നടക്കു. മോഹനന്റെ ബന്ധുക്കൾ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ മണിക്കൂറുകളോളം കാത്തു നിന്നിട്ടും നടപടികളൊന്നുമായില്ല. ഈ വിവരമറിഞ്ഞ മധു കൊല്ലന്റെയ്യം എന്നെ വിളിക്കുന്നു. ഉടൻ തന്നെ ഞാൻ നമ്മുടെ എംപിയെ വിളിക്കുന്നു. സാധാരണ എന്താണൊ സംഭവിക്കുന്നത് അതുപോലെ സംഭവിക്കുന്നു. ഫോണെടുത്താലല്ലെ വിവരം അറിയാൻ കഴിയു . ഫോണെടുത്തില്ലെങ്കിൽ കുഴപ്പമില്ലല്ലൊ?

ഉടൻ നമ്മുടെ ജില്ലയുടെ ചാർജ് ഉണ്ടായിരുന്ന KPCC ജനറൽ സെക്രട്ടറി AA ഷുക്കൂർ സാഹിബിനെ വിളിച്ചു. ഫോണെടുത്തില്ല. കുറ്റം പറയരുതല്ലൊ. അരമണിക്കൂർ കഴിഞ്ഞ് അദ്ദേഹം തിരികെ വിളിക്കുന്നു. സഹായ വാഗ്ദാനം നൽകുന്നു. പക്ഷെ ഈ അരമണിക്കൂറിനുള്ളിൽ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA യുടെ മുൻ PA ശ്രീ കോശിമാണിയേയും Dtd. തഹസിൽദാർ ശ്രീ ഷാജഹാനെയും ഞാൻ സഹായത്തിനായി വിളിക്കുകയും കോശി മാണി ജില്ല DM ലെ എബ്രഹാം സാറിനെയും ആലപ്പുഴ കളക്റ്റ്രേറ്റിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിംഗിലെ ഡെപ്യൂട്ടി കളക്ടർ ശ്രീ ഷൈജു സാറിനെയും ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ തേടുകയും ഡെപ്യൂട്ടി കളക്ടർ ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും ചെയ്തു. എന്നാൽ ഈ സമയം വരെയും നമ്മുടെ എംപി തിരിച്ചു വിളിക്കുകയൊ വിവരം ഒന്നന്വേഷിക്കുകയൊ ചെയ്തില്ല. എംപിയായാൽ ഇങ്ങനെ വേണം ഒരു മണ്ഡലം പ്രസിഡന്റിന് ഇതാണ് സ്ഥിതിയെങ്കിൽ സാധാരണ പ്രവർത്തകന്റെ അവസ്ഥ