കണ്ണൂർ: കണ്ണൂരിൽ ടോൾ ബൂത്തിലേക്കു കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. ടോൾ ബൂത്ത് മാനേജർ കണ്ണൂർ നാറാത്ത് സ്വദേശി സഹദേവനാണു മരിച്ചത്.

കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ മുഴുപ്പിലങ്ങാട് ടോൾ ബൂത്തിലാണ് അപകടം. ഇതിനെ തുടർന്ന് ടോൾ ബൂത്ത് പൂർണമായും തകർന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സഹദേവൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറു പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇതിനിടയിൽ കുടുങ്ങിക്കിടന്ന മറ്റ് ജീവനക്കാരെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.

ടോൾ ബുത്തിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകളടക്കമുള്ളവർക്കാണു പരിക്കേറ്റത്. കണ്ടെയ്നർ ഇടിച്ചുകയറി രണ്ടു കാറുകളും തകർന്നിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ടോൾ ബൂത്തിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം ബൂത്തിൽ ടോൾ പിരിക്കുകയായിരുന്ന ജീവനക്കാരടക്കമുള്ളവർക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങി.
ഇടിയുടെ ആഘാതത്തിൽ തകർന്ന ടോൾ ബൂത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയപാതയിൽ ചിതറികിടക്കുന്ന ടോൾബൂത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുവാൻ ജെസിബിയുടെ സഹായവും തേടിയിട്ടുണ്ട്. അപകടത്തെ തുടർന്ന് കണ്ണൂർ-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം താറുമാറായി.