മലപ്പുറം: താനൂരിൽ സ്വാതന്ത്ര്യദിനത്തിൽ അനാച്ഛദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടർന്ന് നീക്കംചെയ്തു. ഒന്നര ടൺ ഭാരമുള്ള ഒറ്റക്കൽ കൃഷ്ണശിലയിൽ തീർത്ത അശോകസ്തംഭമാണ് വിവാദത്തിലായത്.

താനൂരിലെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കുന്നതിനാണ് താനൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അശോക സ്തംഭം ഉൾപ്പടെയുള്ള ഫ്രീഡം സ്‌ക്വയർ നിർമ്മിച്ചത്. നാല് ലക്ഷം രൂപയായിരുന്നു ഫ്രീഡം സ്‌ക്വയറിന്റെ നിർമ്മാണച്ചെലവ്.

താനൂർ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് എംഎ‍ൽഎയുടെ പ്രത്യേക താൽപ്പര്യപ്രകാരം താനൂരിൽ ഫ്രീഡം സ്‌ക്വയർ സ്ഥാപിച്ചത്. അനാച്ഛദന ചടങ്ങിൽ തിരൂർ തഹസിൽദാർ, നഗരസഭ അധികൃതർ, പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരും പങ്കെടുത്തിരുന്നു.

എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ ദേശീയചിഹ്നമായ അശോകസ്തംഭം ഇത്തരത്തിൽ പൊതുസ്ഥലത്ത് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന ആരോപണമുയർന്നു. 2005-ലെ രാഷ്ട്രചിഹ്ന ദുരുപയോഗ നിരോധന നിയമപ്രകാരം ഇത് കുറ്റകരമാണെന്നും വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നു. സംഭവം വിവാദമായതോടെ തിങ്കളാഴ്ച അശോകസ്തംഭം ചാക്കിട്ടുമൂടുകയായിരുന്നു.