ന്യൂഡൽഹി: വെടിയേറ്റ് കൊല്ലപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്നവരും ഉൾപ്പെടുന്നുണ്ടെന്ന വിവാദം ദുരുപദിഷ്ടവും, കെട്ടിച്ചമച്ചതുമാണെന്ന് ബിജെപി.പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി വിവര-സാങ്കേതിക വിഭാഗം മേധാവിയായ അമിത് മാളവ്യയാണ് പ്രസ്താവന പുറത്തിറക്കിയത്.'

പ്രധാനമന്ത്രി ഒരാളെ ട്വിറ്ററിൽ പിന്തുടരുന്നുവെന്നത് അയാൾക്കുള്ള സ്വാഭാവ സർട്ടിഫിക്കറ്റല്ല.ഒരാൾ എങ്ങനെയൊക്കെ പെരുമാറും എന്നതിനും അത് ഗ്യാരന്റിയല്ല' സാധാരണക്കാരുമായി ഇടപഴകാൻ പ്രധാനമമന്ത്രി ഉപയോഗിക്കുന്ന മാധ്യമമാണ് ട്വിറ്റർ.അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന അപൂർവനേതാവായ അദ്ദേഹം ആരെയും ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുകയോ, പിന്തുടരാതിരിക്കുകയോ ചെയ്യുന്നില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പ്രതിപക്ഷത്തിന് നേരെയും ചില മുൾവാക്കുകൾ പ്രസ്താവനയിലുണ്ട്.കൊള്ളയിലും,തട്ടിപ്പിലും ആരോപണവിധേയനായ രാഹുൽ ഗാന്ധി, ട്വിറ്ററിൽ തന്നെ അധിക്ഷേപിച്ച അരവിന്ദ് കെജ്രിവാൾ എന്നിവരെയും പ്രധാനമന്ത്രി പിന്തുടരുന്നുണ്ടെന്നും അമിത് മാളവ്യ ഓർമ്മിപ്പിക്കുന്നു.അതേസമയം, ഗൗരി ലങ്കേഷിനെതിരായ കോടതിയലക്ഷ്യക്കേസിൽ അവരെ ശിക്ഷിച്ചപ്പോൾ, അത് ട്വീറ്റ് ചെയ്ത് മാധ്യമങ്ങളെ അറിയിച്ചത് അമിത് മാളവ്യയാണെന്ന കാര്യവും ശ്രദ്ധേയമാണ്.

ചൊവ്വാഴ്ച രാത്രി ആക്രമികൾ വെടിവെച്ച് കൊന്ന മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെതിരെ വിദ്വേഷം വളർത്തുന്നതും അധിക്ഷേപിക്കുന്നതുമായ ട്വീറ്റുകൾ വ്യാപകമായിരുന്ു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്നവരും ഗൗരി ലങ്കേഷിനെതിരെയുള്ള ട്വീറ്റുകൾ പ്രചരിപ്പിക്കുന്നവരിൽ ഉൾപ്പെടുന്നു. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലും ഇത്തരം ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ പാർട്ടിക്കെതിരെയും പ്രതിഷേധവും ഉയർന്നിരുന്നു.വിദ്വേഷ ട്വീറ്റുകൾക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെ ഐടി മന്ത്രി രവിശങ്കർ പ്രസാദ് പരസ്യമായി രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രചാരണത്തെ താൻ അപലപിക്കുന്നുവെന്നും ഒരു കൊലപാതകത്തെ ആഘോഷിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി വജയ് ഗോയലും പിന്തുടരുന്ന ആശിഷ് മിശ്ര എന്നയാൾ നിരവധി വിദ്വേഷ ട്വീറ്റുകളാണ് ഗൗരി ലങ്കേഷിനെതിരെ പോസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യൽ നെറ്റ് വർക്കിങ് സർവീസായ ലിങ്ക്ഡ് ഇനിൽ ഇയാൾ ഐടി മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഉപദേശകനായാണ് പരിചയപ്പെടുത്തുന്നത്.
മോദി പിന്തുടരുന്ന മറ്റൊരാളായ നിഖിൽ ഡാദിച്ച് എന്നയാളുടെ അക്കൗണ്ടിൽ നിന്നും അപകീർത്തികരമായ ട്വീറ്റുകളാണ് വന്ന് കൊണ്ടിരുന്നത്. ഇയാൾ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. നക്‌സൽ അനുഭാവിയാണ് ഗൗരി ലങ്കേഷെന്നും നിങ്ങളുടെ പ്രവർത്തികളാണ് നിങ്ങൾ കൊലചെയ്യപ്പെടാൻ കാരണമെന്നുമുള്ള ട്വീറ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ബിജെപിയോട് അനുഭാവം പുലർത്തുന്ന ചില മാധ്യമ പ്രവർത്തകരും ഗൗരി ലങ്കേഷിനെതിരായ ട്വീറ്റുകൾ പ്രചരിപ്പിക്കുന്നവരിലുണ്ട്.