തിരുവനന്തപുരം: സംസ്ഥാന ജയിൽ ആസ്ഥാനം അടച്ചു. ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ജയിൽ ഡിജിപി ഋഷിരാജ് സിങാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണം പൂർത്തിയാക്കിയ ശേഷം മൂന്നുദിവസത്തിനകം ജയിൽ ഹെഡ്ക്വാർട്ടേഴ്സ് തുറക്കും.

അതേസമയം പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ആശങ്കയേറുകയാണ്. സെൻട്രൽ ജയിലിലെ തടവുകാർക്കും ഉദ്യോഗസ്ഥനും അടക്കം 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെൻട്രൽ ജയിലിൽ വൈറസ് പകർന്ന തടവുകാരുടെ എണ്ണം 101 ആയി.

പോസിറ്റീവ് ആയവരെ ജയിലിലെ പ്രത്യേക സ്ഥലത്തേയ്ക്കു മാറ്റി. പോസിറ്റീവ് ആയതിൽ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളില്ല. 970 തടവുകാരാണ് ജയിലിലുള്ളത്. എങ്ങനെയാണ് ജയിലിലുള്ള തടവുകാർക്ക് കോവിഡ് ബാധിച്ചതെന്നത് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.