ന്യൂഡൽഹി : കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാലിക്കേണ്ട പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർആർടിപിസിആർ പരിശോധന എഴുപത് ശതമാനത്തിന് മുകളിൽ വർധിപ്പിക്കണം. അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാർഡ് തലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാവണം തീരുമാനമെന്ന് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

പരിശോധനയിലും കോവിഡ് കേസുകൾ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. ജനങ്ങൾ അന്തർസംസ്ഥാന യാത്രകൾ നടത്തുന്നതോ സാധനസാമഗ്രികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല. മറ്റുപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

അയൽരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.