ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കണക്കിൽ ഭീതിപ്പെടുത്തുന്ന വർദ്ധന. ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം 685 പേരുടെ മരണവും സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് നിരക്കിൽ വൻവർധന രേഖപ്പെടുത്തുമ്പോൾ തന്നെ മരണ നിരക്കും ഉയരുന്നത് ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ 1,15,736 പേർക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്.

59,258 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്ക് പ്രകാരം 12,37,781 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 9,10,319 പേരാണ് നിലവിൽ വൈറസ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

ഈ പശ്ചാത്തലത്തിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കോവിഡ് പ്രതിരോധവും വാക്‌സിനേഷൻ നടപടികളും കൂടുതൽ കർശനമാക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.

കോവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തമായ രീതിയിൽ രാജ്യത്ത് ഉണ്ടാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാം തരംഗം കുട്ടികളെയും യുവാക്കളെയും കൂടുതൽ രൂക്ഷമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം മാർച്ച് മുതൽ 79,688 കുട്ടികളെ കോവിഡ് ബാധിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജോലി സ്ഥലത്ത് വെച്ചും വാക്‌സിൻ നൽകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. 45 വയസ്സിനു മുകളിലുള്ള 100 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ വാക്‌സിൻ നൽകാൻ സാധിക്കൂ.

അതിനിടെ ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത യാത്രാ വിലക്ക് ഏർപ്പെടുത്തി ന്യൂസിലാന്റ് രംഗത്തുവന്നു. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് വിലക്ക്. ഇന്ത്യയിലുള്ള സ്വന്തം പൗരന്മാർ പോലും ഇപ്പോൾ മാതൃരാജ്യത്തിലേക്ക് തിരികെ വരേണ്ട എന്ന നിലപാടാണ് ന്യൂസിലാന്റ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ ഇരുപത്തിമൂന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 17ഉം ഇന്ത്യയിൽ നിന്നും എത്തിയവരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ന്യൂസിലാൻഡ് നിലപാട് കടുപ്പിക്കുന്നത്.

കർശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേണെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസീലൻഡിന്റെ നടപടി.