മുംബൈ: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് 28 കാരൻ കാമുകിക്കൊപ്പം മുങ്ങി. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചെന്ന് ഭാര്യയോട് കളവ് പറഞ്ഞാണ് യുവാവ് വീടുവിട്ടിറങ്ങിയത്. തുടർന്ന് പൊലീസാണ് യുവാവിനെ ഇൻഡോറിൽ നിന്ന് കാമുകിക്കൊപ്പം കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ചെന്ന് പറഞ്ഞ് ജൂലൈ 21 നാണ് യുവാവ് വീടവിട്ടിറങ്ങിയത്. അതേസമയം മരിക്കാൻ പോകുന്നുവെന്നും.. പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നിറങ്ങിയതെന്ന് അസിസ്റ്റന്റ് കമ്മീഷണർ വിനായക് വാസ്ത് പ്രതികരിച്ചു.വീട്ടിൽ നിന്നിറങ്ങിയതിനു പിന്നാലെ ഇയാൾ മൊബൈലും ഓഫ് ചെയ്തു. ഇതോടെ ഇയാളെ കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു. എന്നാൽ ഇതിനിടെ ഇദേഹത്തിന്റെ ബന്ധു ഇയാളുടെ ബൈക്ക് മറ്റൊരു നഗരത്തിൽ നിന്ന് അവിചാരിതമായി ശ്രദ്ധയിൽപ്പെട്ടു.

ബൈക്കിൽ കീ, ഹെൽമറ്റ്, പേഴ്സ് ഉൾപ്പെടെ അതിലുണ്ടായിരുന്നു. തുടർന്ന് ബന്ധു പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് കോവിഡ് കെയർ സെന്ററുകളിലും നഗരം മുഴുവനും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ആഴ്ചയാണ് പൊലീസ് ഇൻഡോറിൽ നിന്ന് ഇയാളെ കണ്ടെത്തുന്നത്. ഇൻഡോറിലെത്തിയ ഇയാൾ ഐഡന്റിറ്റി മാറ്റി വാടകയ്ക്ക് കാമുകിയുമൊത്ത് താമസിച്ചു വരികയായിരുന്നു. തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നവി മുംബൈയിലെത്തിച്ചു.