തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രതിയുമായി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പിടിയിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് പിന്തുണയുമായി സിപിഎം നേതാവും തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനു.

'ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം.എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ, എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും.'

'ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എന്റെ ഡിങ്കിരി). സിപിഎം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിന്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല.അതിന്റെ പേരിൽ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും.'

'രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതുകയും വേണ്ട. ബിനീഷിന് ഐക്യദാർഢ്യവും അഭിവാദ്യങ്ങളും.' ഐപി ബിനു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.