- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിലേയും ആന്ധ്രയിലേയും തെലങ്കാനയിലേയും പ്രതിനിധികളിൽ ചിലർ ഇപ്പോഴെ സായുധ സംഘടനയുടെ നോട്ടപ്പുള്ളികൾ; കെ റെയിൽ വിവാദം കൂടിയാകുമ്പോൾ പിണറായിയും കോടിയേരിയും അക്രമിക്കപ്പെടാൻ സാധ്യത; കണ്ണൂരിൽ പഴുതടച്ച സുരക്ഷ; സിപിഎം പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കണ്ണൂർ: ഏപ്രിൽ ആറുമുതൽ പത്തുവരെ കണ്ണൂരിൽ നടക്കുന്ന സി.പി. എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനായി ചെമ്പട്ടുപുതച്ച് കണ്ണൂർ നഗരമൊരുങ്ങി. എന്നാൽ ദേശീയനേതാക്കൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് പൊലിസ് കനത്തസുരക്ഷയേർപ്പെടുത്താൻ തീരുമാനിച്ചു.
വയനാട്ടിലും കോഴിക്കോടും സി.പി. എം സർക്കാർ നടപ്പിലാക്കുന്ന കെ.റെയിൽ പദ്ധതി കൃഷി ഭൂമിനശിപ്പിക്കുമെന്ന് ആരോപിച്ചു മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ പ്രചാരണം നടന്നിരുന്നു. ഈ പശ്ചാലത്തിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസിനും ഭീഷണിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ അമ്പായത്തോട്ടിൽ മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
കണ്ണൂർ ജില്ലയിലെ നാല് മലയോര പൊലീസ് സ്റ്റേഷനുകൾ മാവോയിസ്റ്റ് ഭീഷണിയുടെ പിടിയിലാണ്. മാത്രമല്ല കൊട്ടിയൂർ വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി കൊട്ടിയൂർ വനമേഖലയിൽ തണ്ടർബോൾട്ട് നടത്തുന്ന തെരച്ചിൽ തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ ദേശീയ നേതാക്കൾ നാളെ മുതൽ എത്തുന്നതിനാൽ കണ്ണൂർ നഗരത്തിലെ വിവിധയിടങ്ങളിൽ പൊലിസ് സുരക്ഷ ശക്തമാക്കിയത്. മുഖ്യമന്ത്രി പിണറായിവിജയന് നേരത്തെ മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ അദ്ദേഹത്തിന്റെ പിണറായിയിലുള്ള വീടിന് പൊലിസ് അതീവസുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം.വി ഗോവിന്ദൻ, സജി ചെറിയാൻ എന്നിവർ കണ്ണൂരുൽ ഉണ്ട്. ഏപ്രിൽ ആറുമുതൽ പത്തുവരെ കണ്ണൂർ നഗരത്തിൽ ഏഴുലക്ഷം പേരെങ്കിലുമെത്തുമെന്നാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടു ചെയ്യുന്നത്. വയനാട്ടിൽ കെ. റെയിലിനെതിരെ മാവോയിസ്റ്റ് പോസ്റ്റർ പ്രചരണം ഇന്ന് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ രണ്ടായിരം പൊലിസിനെയാണ് വിന്യസിക്കുന്നത്. കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ. നായർക്കാണ് സുരക്ഷാ ചുമതല.
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ബംഗാൾ, ത്രിപുര, ആന്ധ്ര, തെലങ്കാന, ആസാം പ്രതിനിധികളിൽ ചിലർക്ക് നിലവിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. അതുകൊണ്ടു തന്നെ ഇവർ താമസിക്കുന്ന ഹോട്ടലുകൾക്ക് പ്രത്യേക സുരക്ഷയൊരുക്കും. സുരക്ഷാചുമതലയ്ക്ക് മൂന്ന് എസ്‌പിമാരെ വിന്യസിക്കുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു എസ്‌പിയെയും സുരക്ഷാ ചുമതലയ്ക്ക് രണ്ട് എസ്‌പിമാരെയുമാണ് നിയോഗിക്കുന്നത്. ഇതുകൂടാതെ ആൻഡി മാവോയിസ്റ്റ് സ്‌ക്വാഡിനെയും കെ. എ.പി ബറ്റാലിയൻ പൊലിസ് സേനയെയും വിന്യസിക്കും. ഫുഡ ആൻഡ് സേഫ്റ്റി, പൊതുമരാമത്ത് വകുപ്പ്, കെ. എസ്. ഇ.ബി തുടങ്ങിയ വകുപ്പുകളും പ്രത്യേക സംവിധാനങ്ങളുമായി രംഗത്തിറങ്ങും.
കെ.റെയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകസുരക്ഷ തന്നെ പൊലിസ് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ പത്തിന് സമാപന ദിവസം കണ്ണൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം അക്ഷരാർത്ഥത്തിൽ സി.പി. എമ്മിന്റെ ശക്തിപ്രകടനമായി തന്നെമാറും. കാൽലക്ഷം ചുവപ്പുവളൻഡിയർമാരുടെ മാർച്ച് അന്നേ ദിവസം വൈകുന്നേരം നടക്കും. എന്നാൽ കണ്ണൂർ നഗരത്തിൽ പാർക്കിങ് ഏരിയകുറവായതും ഗതാഗതകുരുക്കും പൊലിസിന് തലവേദനയായിട്ടുണ്ട്.
കോർപറേഷൻ പേ പാർക്കിങ് സംവിധാനമുണ്ടെങ്കിലും അതു നഗരത്തിൽ നിന്നും കുറെ ദൂരം മാറിയാണുള്ളത്. ഇതുകൂടാതെ സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികാഘോഷം പൊലിസ് മൈതാനിയിൽ നടക്കുന്നതിനാൽ അവിടെയും പടുകൂറ്റൻ പ്രദർശന നഗരി ഒരുക്കിയിട്ടുണ്ട്. കടുത്ത ഗതാഗത നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ ഏപ്രിൽ നാലുമുതൽ പത്തുവരെ കണ്ണൂർ നഗരത്തിൽ കടുത്ത ഗതാഗതകുരുക്കുണ്ടാവുമെന്നാണ് വിലയിരുത്തൽ.


