തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് ആർ. എസ്. എസ്. ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബി (27) യുടെ വലതു കാൽ മുറിച്ചു മാറ്റിയ സംഭവം മൃഗീയവും ക്രൂരവുമായ വധശ്രമമെന്ന് പരാമർശിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി റിമാന്റിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. നാലു പ്രതികളുടെ റെഗുലർ ജാമ്യ ഹർജിയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ തള്ളി ഉത്തരവായത്. പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ സിറ്റിയിലെ പ്രബല ഗുണ്ടാ സംഘങ്ങൾ തമ്മിൽ സ്ഥലത്ത് സംഘർഷാവസ്ഥ സംജാതമാകുമെന്ന പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് ജാമ്യം നിരസിച്ചത്.

ഏപ്രിൽ 28 മുതൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിലാണ്. ഇതിനിടെ ചോദ്യം ചെയ്ത് തെളിവ് ശേഖരണത്തിനായി 3 ദിവസം പൊലീസ് കസ്റ്റഡിയിലും പ്രതികളെ മജിസ്‌ട്രേട്ട് കോടതി വിട്ടു നൽകിയിരുന്നു. തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 4 പ്രതികളുടെയും ജാമ്യ ഹർജി നേരത്തേ തള്ളിയിരുന്നു. വധശ്രമം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട സെഷൻസ് കുറ്റകൃത്യമാണ്. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികളെ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തി അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേട്ട് ദീപാ മോഹനൻ ജാമ്യഹർജികൾ തള്ളിയത്.

റിമാന്റിൽ കഴിയുന്ന ഒന്നു മുതൽ നാലു വരെ പ്രതികളായ ശ്രീകാര്യം മീത്തു നട രമ്യ ഭവനിൽ സുമേഷ് (28) , പേരൂർക്കട ചെട്ടിവിളാകം നഗറിൽ വിനു കുമാർ (43) , കുടപ്പനക്കുന്ന് പാതിരപ്പള്ളി കുളപ്പോട് വീട്ടിൽ അനന്തു (30) , മണ്ണന്തല ചെഞ്ചേരി മനു ഭവനിൽ മനോജ് (40) എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്.

ബൈക്കിലെത്തിയ നാലംഗ സംഘമാണ് കല്ലമ്പള്ളി പ്രതിഭാ നഗറിൽ പുതുവൽപുത്തൻ വീട്ടിൽ താമസിക്കുന്ന എബിയെ വെട്ടിയത്. ഇടവക്കോട് പ്രതിഭാ നഗറിൽ 2021 ഏപ്രിൽ 28 ന് രാവിലെ 11.40 ഓടെയായിരുന്നു സംഭവം. എബി സുഹൃത്തുമായി വീടിന് സമീപമുള്ള അരമ തിലിൽ ഇരിക്കുമ്പോൾ രണ്ട് ബൈക്കുകളിലെത്തിയ സംഘം വാൾകൊണ്ടു വെട്ടുകയായിരുന്നു. ആക്രമിക്കാനെത്തിയ സംഘത്തെ കണ്ട് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് വെട്ടുകയായിരുന്നു. ആക്രമണത്തിൽ വലതുകാൽ കുഴക്ക് താഴെ വച്ച് രണ്ടായി മുറിയുകയും വലതു കൈത്തണ്ട അസ്ഥിക്ക് പൊട്ടലും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടു. എന്നാൽ വെട്ടേറ്റ് അര മണിക്കൂറോളം നിലത്തു കിടന്ന എബിയെ സുഹൃത്തുക്കളാണ് മെഡിക്കൽ കോളേജിലും തുടർന് സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്.

പിടിയിലായവർ 2017 ൽ ശ്രീകാര്യത്തുകൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തു,ക്കളും ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്നും രാജേഷിന്റെ കൊലപാതകത്തെത്തുടർന്നുള്ള വൈരാഗ്യമാണ് പ്രധാന കാരണമെന്നും ശ്രീകാര്യം പൊലീസ് പറയുന്നു. ശ്രീകാര്യം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ പ്രധാനിയാണ് എബിയെന്നും ശ്രീകാര്യം പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സംഭവസ്ഥലത്ത് എബിയും കൂട്ടാളികളും ഇരിക്കുമായിരുന്നു. അതു വഴി പോകുന്ന പ്രതികളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തലും അസഭ്യ വാക്കുകൾ വിളിക്കുന്ന സംഭവങ്ങളും നേരത്തേ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായി.

സമീപത്തെ വീട്ടിലെ സി.സി ടി വി ഹാർഡ് ഡിസ്‌കുകളിൽ നിന്നാണ് പ്രതികളുടെ ദൃശ്യം ലഭിച്ചത്. ഇവർ ബൈക്കിലും പച്ച സാൻട്രോ കാറിലുമായാണ് ഇവിടെ എത്തിയത്.