കണ്ണുർ: കാറുമായെത്തി അതിഥിതൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണത്തിനെത്തിയ പ്രതി അറസ്റ്റിൽ. കാർ ദൂരെ നിർത്തിയിട്ട ശേഷം ക്വാട്ടേർസിൽ മോഷണത്തിന് കയറിയ ഇയാളെ സംശയം തോന്നിയ പരിസരവാസികൾ മുറിയിൽ പൂട്ടിയിട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കോഴിക്കോട്ടെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന പെരിങ്ങോം പെരിന്തട്ട ചുണ്ടതട്ട് സ്വദേശി കോട്ടത്ത് വീട്ടിൽ കെ.വി ഹരി(38)യാണ് അറസ്റ്റിലായത്. പറശിനിക്കടവ് കോൾമൊട്ട തവളപ്പാറയിലെ കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേർസിലാണ് ഇയാൾ മോഷണത്തിനെത്തിയത്.

നാട്ടുകാരിൽ ചിലർ ഇയാളെ കണ്ടതോടെ പുറത്തു നിന്നും വാതിൽ അടച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു. നേരത്തെ കോൾ മൊട്ട ഭാഗങ്ങളിൽ പലയിടത്തും മോഷണം നടന്നിരുന്നു.ഈ കേസിൽ പ്രതികളെ കണ്ടെത്തിയിരുന്നില്ല.

മോഷണത്തിനായി എത്തിയ ഇയാൾ സഞ്ചരിച്ച കെ.എൽ 59 എസ് 1718 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. പ്രതി നേരത്തെ പരിയാരം ഇരിങ്ങലിൽ താമസിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിൽ നിന്നും മാസ്‌കുകളും സാനിറ്റെസറുകളും പൊലീസ് പിടിച്ചെടുത്തു. പ്രിൻസിപ്പൽ എസ്‌ഐ പി.സി സഞ്ജയ് കുമാർ, എസ്‌ഐ ടി.കെ രവീന്ദ്രൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്ത പ്രതിയെ റിമാന്റു ചെയ്തു. .