തലശേരി: തലശേരി നഗരത്തിലെ ഒ.വി റോഡിലുള്ള കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തിയെന്ന പരാതിയിൽ തലശേി ടൗൺ പൊലിസ് കഴിഞ്ഞ രണ്ട് വർഷമായി ശസ്ത്രകിയ ഉൾപ്പെടെ നടത്തിയ സുമേഷെന്നു വിളിക്കുന്ന വ്യാജ ഡോക്ടർക്കെതിരേയാണ് പൊലിസ് 498 ാം വകുപ്പ് പ്രകാരം കേസെടുത്തത്.

തലശേരി ടൗൺ സി ഐ.കെ. സനിൽക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിവരുന്നത്. ഐ എം എ തലശേരി ശാഖ പ്രസിഡണ്ട് ഡോ. പി.ബി സജീവ് കുമാറിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. തലശേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും വടകരയിലെ ആശുപത്രിയിലും ഇയാൾ ചികിത്സ നടത്തിയിരുന്നതായി പൊലീസിൽ വിവരം ലഭിച്ചിട്ടുണ്ട്.

കീർത്തി ആശുപത്രിയിലെ വ്യാജ ചികിത്സയിൽ നിന്നും രോഗികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊതുപ്രവർത്തകർ നൽകിയ കത്തിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായൺ നായ്ക്ക് കീർത്തി ഹോസ്പിറ്റൽ മാനേജിങ്ങ് പാർട്ട്ണർക്കും അഡ്‌മിനിസ്ട്രേറ്റർക്കും മുന്നറിയിപ്പു നൽകിയിരുന്നു. ഒരുവർഷം മുൻപ് ഇവിടെ നിന്നും വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ വനിതാ ഡോക്ടർക്കുമെതിരെയും പൊലിസ് കേസെടുത്തിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതിയാണ് ഇവിടെ വർഷങ്ങളോളം വ്യാജ ചികിത്സ നടത്തിയത്.