കണ്ണൂർ: വളർത്തു നായയെ ചികിത്സിക്കാൻ ഡോക്ടറെ തേടിയെത്തിയ യുവാവ് ജില്ലാ മൃഗാശുപത്രിയുടെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. വെള്ളിയാഴ്ച രാത്രി 11 ഓടെയാണു സംഭവം. ഇരിട്ടി കിളിയന്തറയിലെ തെക്കേതിൽ ബൈജു (43) ആണ് അക്രമിച്ചത്.

ബൈജുവിന്റെ നായക്ക് കാലിനു സാരമായി പരുക്കുള്ളതിനാൽ രാത്രി ഇരിട്ടിയിലെ താലൂക്ക് വെറ്റിനറി കേന്ദ്രം അധികൃതരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവിടെ സമയത്ത് ചികിത്സ ലഭ്യമാകില്ലെന്നു ഇയാൾ മനസിലാക്കിയിരുന്നു. തുടർന്നാണ് കണ്ണൂരിലെത്തിയത്.

24 മണിക്കൂറും സേവനം ലഭ്യമാകുമെന്ന ധാരണയിൽ കണ്ണൂരിലെത്തിയ ബൈജു അടഞ്ഞുകിടക്കുന്ന ജനാലകൾ കണ്ട് അടിച്ചു തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.