പയ്യാവൂർ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ. കണിയാർവയലിലെ ഐക്കര സുനിൽകുമാറി (40) നെയാണ് ശ്രീകണ്ഠപുരം എസ്‌ഐ സുബീഷ്‌മോനും സംഘവും അറസ്റ്റ് ചെയ്തത്. 2015 ഫെബ്രുവരി 25 നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പട്ടം അഡുവാപ്പുറം സ്വദേശി ലക്ഷ്മണനെയാണ് ആക്രമിച്ചത്. സഹോദരനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ലക്ഷ്മണന്റെ കണ്ണിൽ ഓട്ടോറിക്ഷയുടെ താക്കോൽ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് കേസ്.

സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ സുനിൽകുമാറിനെ 2020 ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ ഇയാൾ മുംബൈ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ കണ്ണൂർ താഴെചൊവ്വയിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്‌ച്ചപുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. എഎസ്‌ഐ പ്രേമരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവപ്രസാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.