മലപ്പുറം: അടക്കം ചെയ്ത സ്വാമിയുടെ കുഴിമാടം മാന്തി അഭരണങ്ങൾ കളവുചെയ്തതും, ബീവറേജ് ഷോപ്പ് പൊളിച്ചു മദ്യം മോഷ്ടിച്ചതും ഉൾപ്പെടെ 25 കേസുകളിലെ പ്രതി പിടിയിൽ. 38 വയസ്സുകാരനെ തമിഴ് നാട്ടിലെ ഊട്ടിയിലുള്ള മഞ്ചാകൗറയിലെ അണ്ണാ കോളനിയിൽ നിന്നാണ് മലപ്പുറം താനൂർ പൊലീസ് പിടികൂടിയത്.

കണ്ണൂർ തളിപ്പറമ്പ് ചപ്പാന്റെ കത്ത് ഹംസയുടെ മകൻഅലി അക്‌ബർ(38) നെയാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് , 2011 ൽ വട്ടത്താണി മൊബൈൽ ഷോപ്പ് കുത്തി തുറന്ന് മൊബൈലുകളും കംപ്യൂട്ടറും, റീ ചാർജ് കൂപ്പണുകളും , ഒൻപതിനായിരത്തി അഞ്ഞുറു രൂപയും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്, മോഷണം, കവർച്ച, കഞ്ചാവ് കേസ്, കൊലപാതകം തുടങ്ങി 25 ഓളം കേസ്സുകളിൽ പ്രതിയാണ് അലി അക്‌ബർ,മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്‌പി മൂസ്സ വള്ളിക്കടന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്‌പെക്ടർ എൻ. ശ്രീജിത്ത്,സി. പി ഒ മാരായ സലേഷ്, സബറുദ്ധീൻ വിപിൻ എന്നിവർ അടങ്ങിയ അന്വേഷനസംഘം ശാസ്ത്രീയമായി നടത്തിയ മികച്ച അന്വേഷണത്തിലൂടെയാണ് ഊട്ടിയിൽ മാസങ്ങളോളം നിരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്.

രണ്ടായിരത്തോളം ആളുകൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് പ്രതി ഒളിവിൽ താമസിക്കുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം ടൂറിസ്റ്റുകളായി വേഷമിട്ടാണ് കോളനിയിൽ കടന്നു കൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തി കൊണ്ടിരുന്നത് , റൗഡികളുടെ കേന്ദ്രമായ മഞ്ജ കൗറയിൽ നിന്നും യുവാവിനെ സാഹസികമായാണ് പിടികൂടിയത്. പ്രതിയെ അന്വേഷിച്ചു താനൂർ പൊലീസ് സെപ്റ്റംബറിൽ കണ്ണൂരിലുള്ള ചപ്പാരങ്കടവ് പോയി അന്വേഷണം നടത്തിയെങ്കിലും പ്രതി മൊബൈൽ ഓഫ് ആക്കി മുങ്ങുകയായിരുന്നു.

പ്രതിക്ക് കാസർകോഡ് ജില്ലയിൽ ഹോസ്ദുർഗ്, നീലേശ്വരം, കണ്ണൂർ ജില്ലയിൽ ആലക്കോട്, വയനാട് ജില്ലയിൽ മീനങ്ങാടി, മാനന്തവാടി, മലപ്പുറം ജില്ലയിൽ പൊന്നാനി, മഞ്ചേരി, പെരുമ്പാടപ്പു, ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം, പെരിങ്ങാവു എന്നീ പൊലീസ് സ്റ്റേഷനുകളിൽ 25 ഓളം കേസുകൾ ഉണ്ട്.ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ സദാനന്ദ സ്വാമി സമാധിയായി അടക്കം ചെയ്തപ്പോൾ ശവശരീരത്തിലെ അഭരണങ്ങൾ കളവുചെയ്യാൻ ആനന്ദ ആശ്രമത്തിലെ കുഴിമാടം മാന്തിയ കേസും പൊന്നാനി കണ്ടാനകം ബീവറേജ് ഷോപ്പ് പൊളിച്ചു മദ്യം മോഷ്ടിച്ച കേസും പെരിങ്ങാവിൽ ഒരു സ്ത്രീയുടെ കൊലപാതക കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാൾ. കടയുടെ ഷട്ടറുകൾ പൊളിക്കുന്നതിൽ വിദഗ്ധനായ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു മോഷണം നടത്തി വരികയായിരുന്നു.