- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറാൽ ശ്രീദീപം തട്ടിപ്പ്: ഭർതൃമതിയെയും കുഞ്ഞിനെയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ; വൻതുക തട്ടിയെടുത്ത് കടന്നത് 10 വർഷം മുമ്പ്

തലശേരി: കൂത്തുപറമ്പ് പാറാലിൽ പ്രവർത്തിച്ചിരുന്ന ശ്രീ ദീപം വിളക്കുതിരി കമ്പനിയുടെ മറവിൽ പണം തട്ടിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചൽ സ്വദേശി ശ്രീജിത്ത് എസ്. നായരെ ( 41) ആണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. ശ്രീജിത്തിനൊപ്പം കാണാതായ വീട്ടമ്മയെയും മകനെയും കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുമ്പാണ് പണം തട്ടിയത്.
നിരവധി പേരിൽ നിന്നായി വൻ തുക തട്ടിയെടുത്തെന്നായിരുന്നു കേസ്. സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയത്. കേസന്വേഷണത്തിനിടെ സ്ഥാപനത്തിലെ ജീവനക്കാരിയായ പാറാലിലെ കുന്നപ്പാടി ഹൗസിൽ രമ (47) യെയും അവരുടെ എട്ട് വയസ്സുള്ള മകനെയും ശ്രീജിത്തിനൊപ്പം കാണാതാവുകയായിരുന്നു. കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും കണ്ടെത്തിയത്.
പലരിൽനിന്നും പണം കടം വാങ്ങിച്ചാണ് ശ്രീജിത്ത് കമ്പനിയുടെ പ്രവർത്തന മൂലധനം കണ്ടെത്തിയിരുന്നത്. കമ്പനി നഷ്ടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ വിളക്കുതിരി കമ്പനിയിലെ ജോലിക്കാരിയായ രമയെയും അവരുടെ മകനെയും കൂട്ടി 2012 ഏപ്രിലിൽ മുങ്ങുകയായിരുന്നു.
എസ്‌ഐ കെ.ടി. സന്ദീപ്, എസ്‌ഐ പി.ബിജു, എഎസ്ഐമാരായ വി.കെ. അനിൽകുമാർ, കെ.കെ. ഷനിൽ, ഹാഷിം, സി.പി.ഒമാരായ എ.എം. ഷിജോയ്, സ്‌ക്വാഡ് അംഗങ്ങളായ കെ.എ. സുധി, വിജിത്ത് അത്തിക്കൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


