പനാജി: ബിജെപിയെയും ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെയും വിമർശിച്ച് ഗോവ മുൻ ആർഎസ്എസ്. നേതാവ് സുഭാഷ് വെലിങ്കർ രംഗത്ത്. ബിജെപിക്കും ധാർമ്മികത നഷ്ടമായി. അവരും മറ്റു കക്ഷികളെ പോലെ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇടപെടലുകൾ നടത്തുകയാണെന്ന് വിമർശനം.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പണമില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. ശ്രീരാമനാണെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ പണമിറക്കണം. ബുധനാഴ്ച പനാജിയിൽ നടന്ന ഗോവ സുരക്ഷ മഞ്ചിൽ യുവാക്കളുടെ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രോഗികളാണെന്ന് കാണിച്ച് രണ്ട് പേരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ പരീക്കർ, പക്ഷേ താൻ ഗുരുതരമായ രോഗത്തിന് ചികിത്സയിലായിരുന്നിട്ടും അധികാരത്തിൽ തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ ഏറ്റവും കൂടുതൽ വശീകരിക്കുന്നത് രണ്ട് കൂട്ടരെയാണ്. സ്ത്രീകളെയും യുവാക്കളെയും. അവർക്ക് പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്ക്ക് എളുപ്പം പറ്റിക്കുന്നു. പണത്തിന്റെ ആധിക്യം ഇക്കാലത്ത് തെരഞ്ഞെടുപ്പുകളിൽ വ്യാപകമായതോടെ, ശ്രീരാമനാണെങ്കിൽ പോലും പണമിറക്കാതെ ജയിക്കാൻ കഴിയാത്ത അവസ്ഥയുമായി.

2017ലെ ഗോവ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും സുഭാഷ് വെലിങ്കർ ഗോവ സുരക്ഷ മഞ്ച് നടത്തിയിരുന്നു. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസം സംബന്ധിച്ച് മുഖ്യമന്ത്രി മനോഹർ പരീക്കറുമായുള്ള അഭിപ്രായ ഭിന്നതയിൽ സ്ഥാനംതെറിക്കുകയായിരുന്നു.ചെറിയ രോഗങ്ങൾക്കു പോലും അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്ന നേതാക്കൾ സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കുകയാണ്.

ഗോവയിലെ സ്ഥിതി ഒട്ടും ആശാസ്യമല്ല. നേതാക്കൾ അമേരിക്കയിൽ ചികിത്സയ്ക്കു പോകുമ്പോൾ നമ്മുക്ക് കിട്ടുന്നത് സർക്കാരിന്റെ ഗോ മെഡിക്കൽ കോളജിലെ ചികിത്സയാണ്. അഴിമതിയോട് ഒട്ടും സഹിഷ്ണുത കാട്ടില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാൽ പണം സമ്പാദിക്കാത്ത ഒരു മന്ത്രിയെ എങ്കിലും കാണിച്ചുതരാൻ പറ്റുമോ എന്നും അദ്ദേഹം വിമർശിക്കുന്നു.