ബംഗളൂരു: ബിജെപിക്കെതിരെ തോളോടുതോൾ ചേർന്ന് പോരാടിയിട്ടും സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും ആർക്കെല്ലാമാണ് മന്ത്രിസ്ഥാനം നൽകുന്നതെന്നതിൽ ഇപ്പോഴും തീർച്ചവരാതെ കോൺഗ്രസും ജനതാദളും. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോൺഗ്രസിന്റെ പ്രദേശ് കമ്മിറ്റി പ്രസിഡന്റായിരുന്ന പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ സഭയിൽ വിശ്വാസം തെളിയിക്കുകയും ചെയ്തു.

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അതിന്റെ പേരിൽ മുഖ്യമന്ത്രിയായിട്ടും കോൺഗ്രസ്-ദൾ തന്ത്രം പൊളിക്കാൻ കഴിയാതെ യദിയൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. എന്നാൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുന്ന കാര്യം ദളിനും കോൺഗ്രസിനും കീറാമുട്ടിയായിരിക്കുകയാണ് എന്നാ്ണ് സൂചനകൾ. ദേശീയ തലത്തിൽ തന്നെ ബിജെപിക്കെതിരെ പ്രതിപക്ഷം നേടിയ വിജയമെന്ന നിലയിലാണ് കർണാടകത്തിലെ വിജയം ഉദ്‌ഘോഷിക്കപ്പെട്ടത്.

പക്ഷേ, ഇപ്പോഴും കോൺഗ്രസിനും ദളിനും ഇടയിലും രണ്ടു പാർട്ടികൾക്കത്തും പ്രശ്‌നങ്ങൾ തുടരുകയാണെന്നാണ് സൂചനകൾ. ഇക്കാര്യം മുഖ്യമന്ത്രി കുമാരസ്വാമി തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇന്നലെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ടുനിന്നു. ഇതോടെ കുമാരസ്വാമി വിശ്വാസം തെളിയിക്കുകയും ചെയ്തു. എന്നാൽ പ്രശ്‌നങ്ങൾ അവസാനിച്ചില്ലെന്നാണ് സൂചനകൾ. കോൺഗ്രസും ദളും തമ്മിൽ തുടക്കത്തിലേ കല്ലുകടിയുണ്ടെന്ന നിലയിൽ നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നു. രണ്ടരവർഷം ദള്ളും രണ്ടരവർഷം കോൺഗ്രസും മുഖ്യമന്ത്രി പദവി വഹിച്ചേക്കുമെന്ന നിലയിലും കാര്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. എന്നാൽ ഡൽഹിയിൽ സോണിയയെയും രാഹുലിനേയും സന്ദർശിച്ചതിന് പിന്നാലെ കുമാരസ്വാമി തന്നെ പ്രഖ്യാപിച്ചത് അഞ്ചുവർഷവും ദൾ തന്നെ ഭരിക്കുമെന്നാണ്.

ഇതിന് പിന്നാലെയാണ് കർണാടക കോൺഗ്രസിൽ മുറുമുറുപ്പ് ഉയർന്നതും. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ പരമേശ്വര തന്നെ ഇക്കാര്യം തുറന്നുപറഞ്ഞതോടെ ചർച്ച ചൂടുപിടിച്ചു. അഞ്ചുവർഷവും ദൾ തന്നെ മുഖ്യമന്ത്രിപദം വഹിച്ചേക്കുമെന്ന ധാരണയില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അസ്വാരസ്യങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് കുമാരസ്വാമിയും എത്തുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായി തർക്കങ്ങളുണ്ടെന്ന് കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരാസ്വാമി ഇന്ന് വ്യക്തമാക്കി.

എന്നാൽ ഈ തർക്കം സർക്കാറിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ തർക്കമാണ് നിലനിൽക്കുന്നത്. അവ ചർച്ചയിലൂടെ പരിഹരിക്കാനാവും. സർക്കാർ താഴെ വീഴാൻ മാത്രം ഗുരുതര പ്രശ്‌നങ്ങൾ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനില്ലെന്നും കുമാരസ്വാമി പറഞ്ഞു. വകുപ്പു വിഭജനത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ കുമാരസ്വാമിയുമായി കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാമെന്ന സാഹചര്യമാണ് ഉള്ളതെന്നാണ് കോൺഗ്രസ്- ദൾ നേതൃത്വങ്ങൾ പ്രതികരിക്കുന്നത്. എന്നാലും മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമാകാൻ വൈകുന്നതിനാൽ സത്യപ്രതിജ്ഞയും വൈകുമെന്ന സൂചനകള്ണ് ലഭിക്കുന്നത്.